
ബംഗ്ലാദേശിലെ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംവരണ വിഷയത്തെ ചൊല്ലിയുണ്ടായ സമരത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കാണമെന്നും പ്രധാനമന്ത്രി രാജിവെയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ആയിരക്കണക്കിനാളുകളാണ് അണിനിരന്നത്.
സിവിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശിൽ പ്രതിഷേധം നടക്കുന്നത്. 1971 ൽ പാകിസ്ഥാനെതിരായി നടന്ന വിമോചന സമരത്തിൽ
പങ്കെടുത്തവരുടെ മക്കളുൾപ്പെടെയുള്ളവർക്കായി സിവിൽ സർവീസ് തസ്തികകൾ സംവരണ ചെയ്യുന്ന ക്വോട്ടാ സമ്പ്രദായം അവസാനിപ്പിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രി ഷേഖ് ഹസീന സ്വജനപക്ഷപാതം കാണിച്ചുകൊണ്ട് സർക്കാർ അനുകൂല ഗ്രൂപ്പിലെ അംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം കൂടുതലായും നൽകുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യ നിലപാടിനെതിരെയാണ് പ്രതിഷേധം ആളിപ്പടരുന്നത്.രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെ ബംഗ്ലാദേശിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.സൈനിക നിയമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രശ്നങ്ങൾ അവസാനിക്കാത്തതിനെ തുടർന്നാണ് ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തത്.
ബംഗ്ലാദേശില്‍ കർഫ്യു ഏർപ്പെടുത്തിയതിന് പിന്നാലെ പൊലീസുകാർക്ക് ഷൂട്ട് ഓൺ സൈറ്റ് ഓർഡർ നൽകി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. രാജ്യത്തെ സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ കർഫ്യൂ ലംഘിക്കുന്നവർക്കെതിരെയാണ് ഷൂട്ട് ഓൺ സൈറ്റ് ഓർഡർ നൽകിയത്.
ആഭ്യന്തര പ്രക്ഷോഭത്തിന് കാരണമായ വിവാദ സംവരണ ബില്ല് ബംഗ്ലാദേശ് സുപ്രീം കോടതി പിൻവലിച്ചിരുന്നു. ഒരു ശതമാനം ആദിവാസി വിഭാഗങ്ങൾക്കും, മറ്റൊരു ശതമാനം അംഗപരിമിതർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അടിസ്ഥാനത്തിൽ തീരുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വിവാദ തൊഴില്‍ സംവരണം പിന്‍വലിച്ചെങ്കിലും ബംഗ്ലാദേശിന്‍റെ തെരുവുകള്‍ ശാന്തമായിട്ടില്ലെന്നതിൻ്റെ ഉദാഹരണമാണ് ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ.