ഒപ്പിന് കൈക്കൂലി മദ്യവും പണവും; പിടിയിലായ RTOയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

ആർടിഒ ജേഴ്സണിൻ്റ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് മരവിപ്പിച്ചത്
ഒപ്പിന് കൈക്കൂലി മദ്യവും പണവും; പിടിയിലായ RTOയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
Published on

കൈക്കൂലി കേസിൽ പിടിയിലായ എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആർടിഒ ജേഴ്സണിൻ്റ പേരിലുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകളാണ് വിജിലൻസ് മരവിപ്പിച്ചത്. ജേഴ്സണ് പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ ഇടനിലക്കാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ജേഴ്സൻ്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത ചലാൻ കണ്ടെത്തിയത്. ഭാര്യയുടെ അക്കൗണ്ടും മരവിപ്പിക്കാൻ വിജിലൻസ് ബാങ്കിന് നിർദ്ദേശം നൽകി.

ആർടിഒ ജെഴ്സൺ, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം വിജിലൻസ് പിടികൂടിയത്. വീട്ടിൽ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചിരുന്നു. ബസിന്‌ റൂട്ട് പെർമിറ്റ് അനുവദിക്കാനടക്കമാണ് ആർടിഒ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയത്.

ജെഴ്സണ് ബാങ്കിലുള്ള ലക്ഷങ്ങളുടെ നിക്ഷേപത്തിന്റെ രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. കൈക്കൂലി പണം ഉപയോഗിച്ചാണ് ഭൂരിഭാഗം നിക്ഷേപങ്ങളും എന്നാണ് പ്രാഥമിക വിലയിരുത്തൽ. റബ്ബർ ബാൻഡ് ഇട്ട് ചുരുട്ടിയ നിലയിലാണ് കൈക്കൂലിയായി വാങ്ങിയ പണം വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഏകദേശം 60,000 രൂപ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് നടപടി. സുഹൃത്തിന്റെ പേരിലുള്ള ബസിൻ്റെ റൂട്ട് പെർമിറ്റ് ഈ മാസം മൂന്നിന് അവസാനിച്ചിരുന്നു. ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന് റൂട്ട് പെർമ്മിറ്റ് ആർടിഒ നൽകിയില്ല. ആർ.ടി.ഒ ജെർസൺ ആറാം തീയതി വരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങൾ പറഞ്ഞ് മനപൂർവ്വം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയുമായിരുന്നെന്ന് പരാതിക്കാരൻ പറയുന്നു.

പിന്നാലെ ഏജന്‍റായ രാമപടിയാർ പരാതിക്കാരനെ നേരിൽ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിനായി 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർടിഒ ജെഴ്സൺ പറഞ്ഞതായി അറിയിച്ചു. ഇതോടെയാണ് പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചത്. പിന്നാലെ വിജിലൻസ് സംഘം ആർടിഒയെ പിടികൂടുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com