കൊൽക്കത്ത ബലാത്സംഗക്കൊല: മരണം വരെ നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ

സുരക്ഷ ആവശ്യപ്പെട്ടുള്ള തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഒരു ക്രിയാത്മക സമീപനവും ഉണ്ടായിട്ടില്ലെന്നും പ്രതിഷേധത്തിൻ്റെ 52-ാം ദിവസമായിട്ട് കൂടിയും സർക്കാർ നിലപാടിൽ മാറ്റമില്ലെന്നും ഡോക്ടർമാർ പറഞ്ഞു
കൊൽക്കത്ത ബലാത്സംഗക്കൊല: മരണം വരെ നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ
Published on

കൊൽക്കത്ത ബലാത്സംഗക്കൊലയ്ക്ക് പിന്നാലെ സുരക്ഷ ഉറപ്പാക്കാനായി ഡോക്‌ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ പരിഗണിക്കാതിരിക്കുന്ന സാഹചര്യത്തിൽ ജൂനിയർ ഡോക്‌ടർമാർ കൊൽക്കത്തയിൽ മരണം വരെ നിരാഹാര സമരം ആരംഭിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം കിടക്കുമെന്ന് പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറം മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

നിലവിൽ 10 ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘം സർക്കാരിനോട് ഉന്നയിച്ചിരിക്കുന്നത്. ഇതിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് നീതി ലഭിക്കണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലായതിനാൽ ബാക്കിയുള്ള 9 ആവശ്യങ്ങൾ അടുത്ത 24 മണിക്കൂറിനുളളിൽ നടപ്പിലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇത് നടപ്പാക്കാത്ത പക്ഷമാണ് ഡോക്ടർമാർ സമരത്തിനറങ്ങിയത്.

എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ വീണ്ടും സമരം ചെയ്യാൻ തീരുമാനിച്ചത്. ഇതിലൂടെ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താമെന്ന ലക്ഷ്യമാണ് സമരക്കാർക്ക് പിന്നിലുള്ളത്. ആഗസ്റ്റ് 9ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

42 ദിവസത്തെ സമരത്തിനൊടുവിൽ സെപ്റ്റംബർ 21ന് സർക്കാർ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു. സുരക്ഷ ആവശ്യപ്പെട്ടുള്ള തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഒരു ക്രിയാത്മക സമീപനവും ഉണ്ടായിട്ടില്ലെന്നും പ്രതിഷേധത്തിൻ്റെ 52-ാം ദിവസമായിട്ട് കൂടിയും സർക്കാർ നിലപാടിൽ മാറ്റം ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഇതേ തുടർന്നാണ് മരണം വരെ നിരാഹാര സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ രംഗത്തെത്തിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com