മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐ; പിണറായി വിജയനെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്ന് ബിനോയ് വിശ്വം

സ്വാതന്ത്ര്യ സമരത്തിലും ദേശീയ പ്രക്ഷോഭങ്ങളിലും പങ്കെടുക്കാത്ത ഒരേ ഒരു രാഷ്ട്രീയധാര ആർഎസ്എസ് ആണ്
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐ; പിണറായി വിജയനെ ഒറ്റപ്പെടുത്താൻ സമ്മതിക്കില്ലെന്ന് ബിനോയ് വിശ്വം
Published on


മാസപ്പടി കേസിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയത്തിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താൻ സിപിഐ സമ്മതിക്കില്ല. എൽഡിഎഫ് ഗവൺമെൻ്റിനെ നയിക്കുന്നത് പിണറായി വിജയനാണ്. അക്കാര്യം സിപിഐക്ക് അറിയാം. അദ്ദേഹത്തെയും ഗവൺമെൻ്റിനെയും ഒറ്റപ്പെടുത്താൻ സിപിഐ സമ്മതിക്കില്ല. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി ആര് അക്രമിച്ചാലും അതിനെ പ്രതിരോധിക്കാൻ സിപിഐ ഉണ്ടാവുമെന്നും എൽഡിഎഫിൻ്റെ ലക്ഷ്യം മൂന്നാം ഊഴമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന പ്രവർത്തക കൺവെൻഷനിൽ ആണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ആർഎസ്എസിനെതിരെയും ബിനോയ് വിശ്വം വിമർശനമുന്നയിച്ചു. സ്വാതന്ത്ര്യ സമരത്തിലും ദേശീയ പ്രക്ഷോഭങ്ങളിലും പങ്കെടുക്കാത്ത ഒരേ ഒരു രാഷ്ട്രീയധാര ആർഎസ്എസ് ആണ്. ഭഗത് സിംഗ് ഉൾപ്പടെയുള്ളവരെ തട്ടിപ്പറിക്കാൻ ആര്‍എസ്എസ് ശ്രമിക്കുന്നു. ഭഗത് സിംഗിന്റെ രാഷ്ട്രീയമായി ഒരു ബന്ധവുമില്ലാത്തവരാണ് അവര്‍. നെഹ്റു ഒഴികെയുള്ള സ്വാതന്ത്ര്യസമര സേനാനികളെ ആര്‍എസ്എസ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ എൽഡിഎഫ് കൈ കോർത്ത് പിടിക്കണം. കൂടുതൽ ശക്തിപ്പെടണം. ഫാസിസം ജയിക്കാൻ പാടില്ല. ഫാസിസം ആണോ നിയോ ഫാസിസം ആണോ അർഥ ഫാസിസം ആണോ എന്ന കാര്യത്തിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജബൽപൂരിൽ എന്താണ് ഉണ്ടായത് എന്ന് നമ്മൾ കണ്ടതാണ്. ലക്ഷ്യം ഹിന്ദു രാഷ്ട്ര നിർമ്മിതിയാണെന്ന് ആർഎസ്എസ് പറയുന്നു. അതാണ് ഫാസിസം. മുസോളിനിയെയും ഹിറ്റ്ലറെയും പഠിച്ചാണ് ആർഎസ്എസ് മുന്നോട്ട് പോകുന്നത്. ആർഎസ്എസും ബിജെപിയും ആണ് ഇടതുപക്ഷത്തിൻ്റെ ഒന്നാം ശത്രു. അതിനെ ചെറുക്കാൻ രൂപം നൽകിയതാണ് ഇൻഡ്യാ സംഖ്യം. അതിന് നേതൃത്വം നൽകുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. എൽഡിഎഫ് വെറുമൊരു സഖ്യമല്ല. രാജ്യത്തിന് മുന്നിൽ കേരളം കാണിക്കുന്ന ബഥൽ മാർഗമാണ്. അത് ദുർബലപ്പെടാൻ പാടില്ല. എൽഡിഎഫ് ശക്തിപ്പെടുത്താനാണ് അകത്തും പുറത്തും വിമർശനങ്ങൾ ഉന്നയിക്കുന്നത് സിപിഐ വിമർശനം ഉന്നയിക്കുന്നത്.

കേരള സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നില സമരം. സമരത്തിന് പിന്നില്‍ എസ്‌യുസിഐയാണ്. എല്ലാ മാധ്യമങ്ങളും അവരെ പിന്തുണക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും അവരെ പിന്തുണക്കുന്നു. യാദൃശ്ചികമല്ല ആ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഇടതുസ്വഭാവമുള്ള ഒരു ചെറിയ ഗ്രൂപ്പിനെ വലതുപക്ഷം ഉപയോഗിക്കുന്നു. വിമർശിക്കുമ്പോളും ഭാഷ പ്രധാനമാണ്. ഉപയോഗിക്കുന്ന ഭാഷ മെച്ചപ്പെടുത്തേണ്ടത് ഇടതുപക്ഷ നേതാക്കൾക്കും ബാധ്യതയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com