ഉത്തർപ്രദേശിലെ ബിജെപി നേതാവിൻ്റെ മകൻ്റെ വധു പാകിസ്ഥാനിൽ നിന്ന്; നിക്കാഹ് ഓൺലൈനിൽ

രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വരന് വിസയ്ക്ക് അപേക്ഷിച്ചിട്ടും അത് നേടാൻ കഴിഞ്ഞില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ഉത്തർപ്രദേശിലെ ബിജെപി നേതാവിൻ്റെ മകൻ്റെ വധു പാകിസ്ഥാനിൽ നിന്ന്. ഓൺലൈനിലൂടെയാണ് നിക്കാഹ് ചടങ്ങുകൾ നടന്നത്. വ്യത്യസ്തമായൊരു വിവാഹ ചടങ്ങിനാണ് ഉത്തർപ്രദേശ് സാക്ഷ്യം വഹിച്ചത്. ബിജെപി കോർപ്പറേറ്ററായ തഹ്‌സീൻ ഷാഹിദിൻ്റെ മൂത്തമകൻ മുഹമ്മദ് അബ്ബാസ് ഹൈദറിൻ്റെയും ലാഹോർ സ്വദേശിയായ ആൻഡ്ലീപ് സാറയുടെയും വിവാഹമാണ് നടന്നത്. അയൽ രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വരന് വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിച്ചിരുന്നില്ല. 


വധുവിൻ്റെ അമ്മ റാണ യാസ്മിൻ സെയ്ദിയെ അസുഖം ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചതോടെ കാര്യങ്ങൾ കൂടുതൽ വെല്ലുവിളിയായി. തുടർന്നാണ്  വിവാഹ ചടങ്ങുകൾ ഓൺലൈനിൽ നടത്താൻ ഷാഹിദ് തീരുമാനിച്ചത്. ബിജെപി എംഎൽസി ബ്രിജേഷ് സിംഗ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. 

ഭാര്യയ്ക്ക് ഇന്ത്യയിലേക്ക് ഉടൻ വിസ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അബ്ബാസ് ഹൈദർ പറഞ്ഞു. 

News Malayalam 24x7
newsmalayalam.com