
മലപ്പുറം ജില്ലയില്‍ ബിജെപിക്ക് വോട്ട് വര്‍ധിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ്. ബിജെപിക്ക് ജില്ലയിൽ വോട്ട് വർധനയുണ്ട്. ഗൗരവമായാണ് ഇതിനെ കാണുന്നത്. ജില്ലയിൽ 6 ശതമാനം വോട്ടാണ് ബിജെപിക്കുണ്ടായിരുന്നത്. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇത് 10 ശതമാനമായി ജില്ലയിൽ വർധിച്ചിട്ടുണ്ടെന്നും ഇ.എന്‍. മോഹന്‍ദാസ് വ്യക്തമാക്കി. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് പരാമർശം.
ചെറുപ്പക്കാരെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ജില്ലയിൽ കഴിഞ്ഞില്ല. 25 ശതമാനം ഉണ്ടായിരുന്ന വനിത പങ്കാളിത്തം 16 ശതമാനമായി. ഇത് പോരെന്നും റിപ്പോട്ടിൽ വിമർശനമുണ്ട്. പാർട്ടി അംഗത്വവും ഘടകങ്ങളും വർധിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി അംഗങ്ങൾക്ക് മതിയായ രാഷ്ട്രീയ സംഘടന പരിശീലനം നൽകുന്നതിൽ അപര്യാപ്ത വന്നിട്ടുണ്ട്. ഇഎംസ് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
സിപിഎം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഇന്നാണ് ജില്ലയിൽ തുടക്കം കുറിച്ചത്. മൂന്ന് ദിവസങ്ങളിലായി താനൂരിൽ നടക്കുന്ന സമ്മേളനത്തിൽ 370 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പൊളിറ്റ്‌ബ്യൂറോ അംഗം എ. വിജയരാഘവനാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്തത്.