കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീശിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തൃശൂർ പൊലീസ് ക്ലബ്ബിൽ യോഗം ചേർന്ന ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം
കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീശിൻ്റെ  മൊഴി ഇന്ന് രേഖപ്പെടുത്തും
Published on

കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ തിരൂർ സതീശിൻ്റെ മൊഴി ഇന്ന് അന്വേഷണസംഘം രേഖപ്പെടുത്തും. കേസില്‍ പുനരന്വേഷണത്തിന് അനുമതി നൽകികൊണ്ട് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. തൃശൂർ പൊലീസ് ക്ലബ്ബിൽ യോഗം ചേർന്ന ശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.

ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദേശം. തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് കേസിൽ പുനരന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കൊച്ചി ഡിസിപി കെ. സുദർശൻ നേതൃത്വം നൽകുന്ന അന്വേഷണ സംഘത്തിൻ്റെ മേൽനോട്ട ചുമതല തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനാണ്.



2021 ഏപ്രില്‍ നാലിനാണ് തൃശൂര്‍ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോയ പണം കവര്‍ച്ച ചെയ്യപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പൊലീസില്‍ പരാതി നല്‍കി. 25 ലക്ഷം രൂപയടക്കം കാര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ബിജെപിയുടെ പണമാണ് ഇതെന്നും കണ്ടെത്തിയിരുന്നു. പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.

സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കം 19 പേര്‍ കേസില്‍ സാക്ഷികളാണ്. തെരഞ്ഞെടുപ്പിനായി കര്‍ണാടകയില്‍ നിന്ന് ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്ക് നല്‍കാന്‍ എത്തിച്ച പണമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അന്വേഷണം അവസാനിപ്പിച്ച കേരളാ പൊലീസ്, കേസ് ഏറ്റെടുക്കണമെന്ന് ഇഡിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല.

2021 ഓഗസ്റ്റ് 8 നാണ് ഈ ആവശ്യമുന്നയിച്ച് കൊണ്ട് ഇഡിയുടെ കൊച്ചി ഡെപ്യൂട്ടി ഡയറക്ടർക്ക് വി. കെ. രാജു കത്തയച്ചത്. കഴിഞ്ഞ മൂന്ന് കൊല്ലമായിട്ടും ഈ കത്തിൽ ഇഡി അന്വേഷണമില്ലാത്തത് സംശയകരമാണ്. ഹവാല ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പൊലീസ് കത്ത് നൽകിയില്ല എന്ന് കേന്ദ്ര സഹമന്ത്രി കളവ് പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഡിക്കയച്ച കത്ത് പുറത്തുവന്നത്.


പണം കൈകാര്യ ചെയ്തതിൻ്റെ  തെളിവുകള്‍ കയ്യിലുണ്ടെന്നും, കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താനെന്നുമായിരുന്നു തിരൂർ സതീശ് പറഞ്ഞത്. തൃശൂര്‍ ജില്ലയിലേക്കുള്ള പണം ഓഫീസില്‍ ഇറക്കി, ബാക്കി പണവുമായി ആലപ്പുഴയ്ക്കു പോകുമ്പോഴാണ് കൊടകരയില്‍ മൂന്നരക്കോടി രൂപ കൊള്ളയടിക്കപ്പെട്ടതെന്നും സതീശ് പറഞ്ഞിരുന്നു. ഇതാണ് പുരന്വേഷണത്തിലേക്ക് വഴിവച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com