തരൂരിനും കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം; നരേന്ദ്രമോദി സർക്കാർ നിലപാട് അവർ അംഗീകരിച്ചു: രാജീവ് ചന്ദ്രശേഖർ

മറ്റു രാജ്യങ്ങൾക്ക് നരേന്ദ്രമോദി സർക്കാർ സഹായം നൽകുന്നു എന്ന സത്യം കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു
തരൂരിനും കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം; നരേന്ദ്രമോദി സർക്കാർ നിലപാട് അവർ അംഗീകരിച്ചു: രാജീവ് ചന്ദ്രശേഖർ
Published on
Updated on


ശശി തരൂരിന്‍റെ കേന്ദ്ര സർക്കാർ പ്രശംസയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തരൂരിനും പല കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം ഉണ്ടായി. മറ്റു രാജ്യങ്ങൾക്ക് നരേന്ദ്രമോദി സർക്കാർ സഹായം നൽകുന്നു എന്ന സത്യം കോൺഗ്രസ് നേരത്തെ വിമർശിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവർ സർക്കാർ നിലപാട് അംഗീകരിച്ചു. റഷ്യ യുക്രെയിൻ യുദ്ധത്തിലെ ഇന്ത്യൻ നിലപാട് ഉചിതമെന്ന് കോൺഗ്രസ് നേതാക്കൾ അടുത്തിടെ സമ്മതിച്ചിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കോവിഡ് കാലത്ത് ഇന്ത്യ ദരിദ്രരാജ്യങ്ങളെ സഹായിച്ചുവെന്നാണ് ശശി തരൂർ പറഞ്ഞത്. ഇന്ത്യ സ്വീകരിച്ച വാക്സിൻ നയം ലോകനേതൃപദവിയിലേക്ക് എത്തിച്ചു. ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായെന്നും തരൂർ പറഞ്ഞു. ദ വീക്ക് വാരികക്ക് നൽകിയ ലേഖനത്തിലാണ് കോവിഡ് സമയത്തെ ഇന്ത്യയുടെ വാക്സിൻ നയതന്ത്രത്തെ തൂരുർ പ്രകീർത്തിച്ചത്.

രണ്ട് മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് തരൂർ മോദി സ്തുതിയുമായി രംഗത്ത് വന്നത്. റഷ്യ - യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച സന്തുലിത നയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുരാജ്യങ്ങൾക്കും സ്വീകാര്യനായെന്ന് തരൂർ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ താനുയർത്തിയ വിമർശനം തെറ്റായിരുന്നുവെന്നും തുറന്നുപറഞ്ഞു. ഭാരതീയനെന്ന നിലയിലാണ് പ്രതികരണമെന്നായിരുന്നു തരൂരിൻ്റെ വിശദീകരണം.

നേരത്തേ പിണറായി സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് നയത്തെയും മോദി - ട്രംപ് കൂടിക്കാഴ്ചയെയും പ്രതീകീർത്തിച്ച് തരൂർ നടത്തിയ പ്രസ്താവനയും കോൺഗ്രസിനുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ലായിരുന്നു. കഴിഞ്ഞ മാസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസിൻ്റെ പോരാട്ടത്തിന് ബലം നൽകുന്ന വാക്കുകളാണ് തരൂരിൽ നിന്ന് ഉണ്ടാവേണ്ടതെന്ന് രാഹുൽ ഗാന്ധി നിർദേശിച്ചിരുന്നു. പാർട്ടി നിലപാടിനപ്പുറം സ്വതന്ത്രാഭിപ്രായം തനിക്കുണ്ടെന്നായിരുന്നു കഴിഞ്ഞ തവണയും തരൂർ ആവർത്തിച്ചത്.

News Malayalam 24x7
newsmalayalam.com