ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; മൊബൈൽ ഫോൺ പരിശോധിക്കും

ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനാൽ ഇന്ന് ബോചെ ലോക്കപ്പിൽ തുടരും. നാളെ രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും
ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിച്ചു; മൊബൈൽ ഫോൺ പരിശോധിക്കും
Published on


നടി ഹണി റോസിന്റെ പരാതിയില്‍ ആരോപണവിധേയനായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അന്വേഷണ സംഘം കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. രാത്രി എഴുമണിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. നാളെ രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. തുടർന്ന് സ്റ്റേഷനിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനാൽ ഇന്ന് ലോക്കപ്പിൽ തുടരേണ്ടി വരും. ബോബി ചെമ്മണൂരിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോൺ ആണ് പിടിച്ചെടുത്തത്. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.



കഴിഞ്ഞ ദിവസമാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ കൊച്ചിയിൽ പരാതി നല്‍കിയത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍ നോട്ടത്തില്‍ പത്ത് പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് ഏറ്റെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ ഐ.ടി ആക്ട് 67 ((ഇലക്ട്രോണിക് മീഡിയ വഴി അശ്ലീല പ്രചരണം), 75 (4) (സ്ത്രീത്വത്തെ അപമാനിക്കൽ, കുറ്റകരമായ ലൈംഗിക അധിക്ഷേപം) എന്നീ വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, എറണാകുളം സി.ജെ.എം കോടതിയിലെത്തിയ പരാതിക്കാരി ഹണി റോസ് ഇന്ന് രഹസ്യമൊഴി നൽകിയിട്ടുണ്ട്.

വയനാട് മേപ്പാടി ചുളുക്ക അഞ്ചു റോഡ് ഭാഗത്ത് വച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പരാതി നൽകിയതിനു പിന്നാലെ, ഹണി റോസ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പരാതിയിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നടിക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. നാല് മാസം മുമ്പ്ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരം, ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിൻ്റെ ഷോറൂം ഉദ്ഘാടനത്തിന് പോയിരുന്നു. ഉദ്ഘാടന പരിപാടിക്കിടെ ബോബി ചെമ്മണ്ണൂരില്‍ നിന്ന് അശ്ലീല പരാമര്‍ശമുണ്ടായെന്നും, പലതവണ ഇത് ആവര്‍ത്തിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് പരാതി നല്‍കിയത്.


പല ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ബോബിയുടെ പരാമര്‍ശത്തിലെ അശ്ലീലം ആഘോഷിക്കപ്പെട്ടു. ബോബി ചെമ്മണ്ണൂര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗീക ധ്വനിയുള്ള പരാമര്‍ശം നടത്തി. ബോബിയുടെ പരാമര്‍ശം പല ആളുകള്‍ക്കും അശ്ലീല അസഭ്യ കമന്റുകള്‍ ഇടാന്‍ ഊര്‍ജമായതായും ഹണി റോസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com