അസം ഖനിയിലകപ്പെട്ട 3 തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു

ഇതോടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം നാലായി. ഇന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളിൽ ഒരാൾ ദിമ ഹസാവോയിൽ താമസിക്കുന്ന 27 കാരനായ ലിജൻ മഗർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്
അസം ഖനിയിലകപ്പെട്ട 3 തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു
Published on

അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിയിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം നാലായി. ഇന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളിൽ ഒരാൾ ദിമ ഹസാവോയിൽ താമസിക്കുന്ന 27 കാരനായ ലിജൻ മഗർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ട് മൃതദേഹങ്ങളുടെ തിരിച്ചറിയൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഖനിയിൽ ഒമ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് സൂചന.



"ഉമ്രാങ്‌സുവിലെ രക്ഷാപ്രവർത്തനങ്ങൾ ദൃഢനിശ്ചയത്തോടെ തുടരുകയാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹങ്ങളെല്ലാം തിരിച്ചറിയാൻ ഇതുവരെ സാധിച്ചിട്ടില്ല. പ്രതീക്ഷയും ശക്തിയും മുറുകെ പിടിക്കേണ്ട ഈ ദുഷ്‌കരമായ സമയത്തും എൻ്റെ ഹൃദയം അതീവ ദുഃഖത്തിലേക്ക് ആഴുന്നു", അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എക്സ് പോസ്റ്റിൽ കുറിച്ചു. ഖനി നിയമവിരുദ്ധമല്ലെങ്കിലും 12 വർഷം മുമ്പ് അസം മൈൻസ് ആൻഡ് മിനറൽസ് വകുപ്പ് നിയമപരമായി പ്രവർത്തിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ചതാണെന്ന് ശർമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഇപ്പോൾ ഖനിയിൽ നടത്തിയ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഎൻജിസിയും കോൾ ഇന്ത്യയും എത്തിച്ച പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ച് 310 അടിയോളം താഴ്ചയുള്ള ക്വാറിയിലെ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയ സർദാർ എന്നറിയപ്പെടുന്ന ഖനിത്തൊഴിലാളികളുടെ തലവൻ ഹനൻ ലസ്‌കറിനെയും, ഖനിയുടെ പാട്ട ഉടമ ശിക്ഷ് നുനിസയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com