വടക്കു പടിഞ്ഞാറൻ അമേരിക്കയിൽ നാശം വിതച്ച് ബോംബ് ചുഴലിക്കാറ്റ്; രണ്ട് മരണം

സിയാറ്റിൽ, വാഷിംഗ്ടൺ, എന്നീ പ്രദേശങ്ങളിലാണ് രണ്ടു പേർ മരണപ്പെട്ടത്
വടക്കു പടിഞ്ഞാറൻ അമേരിക്കയിൽ നാശം വിതച്ച് ബോംബ് ചുഴലിക്കാറ്റ്; രണ്ട് മരണം
Published on
Updated on

അമേരിക്കയുടെ വടക്കു പടിഞ്ഞാറൻ മേഖലയിലുടനീളം നാശം വിതച്ചിരിക്കുകയാണ് ബോംബ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടു. സിയാറ്റിൽ, വാഷിംഗ്ടൺ, എന്നീ പ്രദേശങ്ങളിലാണ് രണ്ടു പേർ മരണപ്പെട്ടത്.

ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ ലക്ഷകണക്കിനു വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. യുഎസിൻ്റെ കണക്കുകൾ പ്രകാരം ഒറിഗോണിൽ 8,600 പേർക്കും കാലിഫോർണിയയിൽ 32,000 പേർക്കും നെവാഡയിൽ 1,000 പേർക്കും വൈദ്യുതിയില്ലെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. സാൻഫ്രാൻസിസ്കോയുടെ വടക്കൻ ഭാഗങ്ങളിൽ പ്രളയ സാധ്യതയും അറിയിച്ചു. പല മേഖലകളിലും പ്രളയ, മണ്ണിടിച്ചിൽ സാധ്യതയുമുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. പർവതപ്രദേശങ്ങളിൽ കാറ്റ് മണിക്കൂറിൽ 75 മീറ്റർ വരെ ഉയരാനാണ് സാധ്യത.

മൊണ്ടാനയിലെയും നെബ്രാസ്കയിലെയും ചില ഭാഗങ്ങളിൽ 60 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ വാഷിംഗ്ടണിൽ നിന്ന് സിയറ, നെവാഡ വരെയുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞു വീഴ്ച്ചയ്ക്കും മുന്നറിയിപ്പുണ്ട്. മരങ്ങൾ കടപുഴകി വീണതും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തുടനീളം ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു തണുത്ത വായുവുമായി കൂട്ടിയിടിക്കുമ്പോഴാണ് ബോംബ് ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്നാണ് നിരീക്ഷണം.


News Malayalam 24x7
newsmalayalam.com