
ഇത്തവണത്തെ ബജറ്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കർഷകർ. കർഷകർക്ക് ആശ്വാസം പകർന്ന് കേന്ദ്ര സർക്കാർ ഇടക്കാല ബജറ്റ് നൽകിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സർക്കാരിന് കർഷകരിൽ നിന്നുള്ള വോട്ട് വിഹിതം കുറഞ്ഞത് തിരിച്ചയായി മാറിയതുകൊണ്ട് തന്നെ കാർഷിക മേഖല വലിയ പദ്ധതികളാണ് ഇത്തവ പ്രിതീക്ഷിക്കുന്നത്.
ആർബിഐയുടെ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ കാർഷിക മേഖല ആറ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പ്രതികൂല കാലാവസ്ഥ, വരൾച്ച, പണപ്പെരുപ്പം തുടങ്ങിയ വലിയ വെല്ലുവിളികൾ നേരിടുന്നുമുണ്ട്. മെച്ചപ്പെട്ട വിപണിലഭ്യത, മേഖലയുടെ പങ്കാളിത്തം, കാർഷിക വായ്പ, ശക്തമായ അടിസ്ഥാന സ്വകാര്യ സൗകര്യങ്ങൾ എന്നിവ സാധ്യമാക്കുകയാണ് പ്രധാനം.
എല്ലാ വിളകളും എംഎസ്‍പി സംവിധാനത്തിന് കീഴിൽ കൊണ്ടുവന്ന് താങ്ങുവില ഉറപ്പാക്കുക എന്നത് രാജ്യത്തെ കർഷകരുടെ ദീർഘകാല ആവശ്യമാണ്. ബജറ്റിന് മുമ്പ് ധനമന്ത്രി വളിച്ചു ചേർത്ത യോഗങ്ങളിലും ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറച്ച് എണ്ണക്കുരു ഉത്പാദനം കൂട്ടുന്നത് സര്‍ക്കാരിന്‌റെ നൂറ് ദിവസ പരിപാടികളിൽ പെടുത്തിയെങ്കിലും, പദ്ധതിയുടെ നടത്തിപ്പ് ബജറ്റിൽ നൽകുന്ന സാമ്പത്തിക പിന്തുണയെയും നയപരമായ ഇടപെടലുകളെയും ആശ്രയിച്ചിരിക്കും. ജനസംഖ്യയുടെ 50 ശതമാനവും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവരായതുകൊണ്ട്, സർക്കാർ ബജറ്റിൻ്റെ 50 ശതമാനം ആ മേഖലയ്ക്ക് മാത്രമായി നീക്കിവയ്ക്കണമെന്ന് കാർഷിക നയ വിദഗ്ധര്‍ നിർദേശിക്കുന്നത്. നിലവിൽ ബജറ്റിൻ്റെ വെറും മൂന്ന് ശതമാനം മാത്രമാണ് കാർഷിക മേഖലയ്ക്ക് ലഭിക്കുന്നത്.
കമ്മീഷൻ ഓഫ് അഗ്രികൾച്ചർ കോസ്റ്റ് ആൻഡ് പ്രൈസ് നിർദേശമനുസരിച്ച്, ഓരോ 5 കിലോമീറ്ററിലും ഒരു മാർക്കറ്റ് ഉണ്ടാകണമെങ്കിൽ രാജ്യത്തിന് ഏകദേശം 42,000 വിപണികൾ ആവശ്യമാണ് എന്നാണ്. എന്നാൽ, നിലവിൽ 7,000 വിപണികൾ മാത്രമാണ് ഇന്ത്യയിലുള്ളത്. ശീതീകരണ സംഭരണികളുടെയും ഗോഡൗണുകളുടെയും മറ്റ് സൗകര്യങ്ങളുടെയും കടുത്ത അഭാവവുമുണ്ട്. കാർഷിക മേഖലയിൽ നിക്ഷേപം വർദ്ധിക്കുന്നത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകായും, ദേശീയ സമ്പദ്‌വ്യവസ്ഥയെ വേഗത്തിലാകുകയും ചെയ്യും.