
മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. കേന്ദ്ര ബജറ്റിൽ കേരളത്തിനോട് അവഗണനയെന്ന് ആരോപിച്ച് എജീസ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു.
ബജറ്റ് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആരോപിച്ചു. യുവജന വിരുദ്ധമായ ബജറ്റാണിത്. ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് കേരളത്തെ അവഗണിച്ചതിന് പിന്നിൽ. കേരളം എന്ന പദം പോലും ഉൾക്കൊള്ളിക്കാൻ കഴിയാത്ത തരത്തിൽ മോശമാണോ കേരളം? കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഇതിന് മറുപടി പറയണമെന്നും വി.കെ സനോജ് ആവശ്യപ്പെട്ടു.
ഇത് യൂണിയൻ ബജറ്റല്ല, ആന്ധ്രാ- ബീഹാർ ബജറ്റാണ്. നിതീഷ് കണ്ണുരുട്ടിയാൽ മോദിയുടെ കസേര താഴെപോകും. വർഗീയത പറഞ്ഞാണ് കഷ്ടിച്ച് ബിജെപി ജയിച്ചത്. ഇൻറേൺഷിപ്പ് കാശല്ല തൊഴിലാണ് യുവാക്കൾക്ക് വേണ്ടതെന്നും സനോജ് പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളെ പടുത്തുയർത്തണം. നഷ്ടപ്പെട്ട തൊഴിൽ തിരിച്ചു കൊടുക്കേണ്ട പദ്ധതിയാണ് ഒരുക്കേണ്ടത്. അതാണ് യുവജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത്.ബജറ്റ് അവതരണം ബിജെപി പരിപാടിയാക്കി മാറ്റിയത് രാജ്യത്തിന് നാണക്കേടാണെന്നും സനോജ് കുറ്റപ്പെടുത്തി. ബജറ്റിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.