കേഡലിന് മാനസിക പ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടില്ല; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

നാലു പേരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച പ്രതി ഒരു തരത്തിലും മാനസാന്തരപ്പെടാൻ സാധ്യതയില്ലെന്നും പ്രോസിക്യൂഷൻ
കേഡലിന് മാനസിക പ്രശ്‌നമുള്ളതായി കണ്ടെത്തിയിട്ടില്ല; പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Published on

നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡല്‍ ജെന്‍സന്‍ രാജയ്ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ. കൃത്യം നടന്നതിനു മുൻപും ശേഷവും പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

പ്രതിയുടെ ഇൻ്റർനെറ്റ് സെർച്ച് ഹിസ്റ്ററിയിൽ ആസ്ട്രൽ പ്രൊജക്ഷൻ ഇല്ല. ഇതല്ലാതെ പ്രതി ആശ്രമത്തിൽ പോയി ആസ്ട്രൽ പ്രൊജക്ഷൻ പഠിച്ചതാണോ എന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഒരു ലക്ഷം രൂപയാണ് ആൻ്റി ലളിത പ്രതിക്ക് നൽകിയത്. എന്നിട്ട് അവരേയും കൊലപ്പെടുത്തുകയാണ് ഉണ്ടായത്.

പ്രതി മാനസാന്തരപ്പെട്ട് സമൂഹത്തിൽ തിരിച്ചുവരുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ അക്കാര്യത്തിൽ വാദി ഭാഗം പോലും വ്യക്തമായ മറുപടി നൽകുന്നില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇയാൾക്കെതിരെ മൊഴി നൽകിയവരുടെ ജീവന് ആര് സംരക്ഷണം നൽകുമെന്നും, നാലു പേരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച പ്രതി ഒരു തരത്തിലും മാനസാന്തരപ്പെടാൻ സാധ്യതയില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വളരെ ബുദ്ധിപൂർവം കൊലപാതകം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പ്രതി ബുദ്ധിമാനാണ്. പ്രതിക്ക് പ്രായത്തിൻ്റെ പരിഗണന പോലും നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നാലും അഞ്ചും പേരെയും കൊല ചെയ്ത കേസുകൾ വേറെയുണ്ട്. എന്നാൽ ഇത് അപൂർവങ്ങളിൽ അപൂർവമായി കേസാണ്.

പാലൂട്ടി വളർത്തിയ അമ്മയെയും, അച്ഛനെയും സഹോദരിയെയും അന്ധയായ നിരാലംബയായ സ്ത്രീയെയുമാണ് പ്രതി കൊലപ്പെടുത്തിയത്. ഇഷ്ടപ്പെടാത്ത കോഴ്സിന് പഠിക്കാൻ വിട്ടതാണ്. പ്രശ്നമെങ്കിൽ വേറെ കോഴ്സ് നോക്കണം. അല്ലാതെ അരും കൊല ചെയ്യുകയാണോ വേണ്ടതെന്ന് പ്രോസിക്യൂഷൻ ചോദ്യമുയർത്തിയിരുന്നു.

മാനസികരോഗം അഭിനയിക്കുന്നെന്ന് പ്രോസിക്യൂഷൻ പറഞ്ഞത് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം ചോദിച്ചു. 2017 ഏപ്രില്‍ അഞ്ച്, ആറ് തീയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം. റിട്ട. പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ പ്രതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

രക്ഷിതാക്കളോടുള്ള പകയാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചതെന്ന് പ്രതി മനോരോഗ വിദഗ്ധന് മുമ്പിൽ തുറന്നുപറഞ്ഞിരുന്നു. കൊലപാതക കാരണം സ്വര്‍ഗപ്രവേശന ആഭിചാരവിദ്യയായ ആസ്ട്രൽ പ്രൊജക്ഷൻ ആണെന്നാണ് പ്രതി ആദ്യം പ്രതികരിച്ചത്. കേസിൽ 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com