
ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്താനിരുന്ന സെമിനാര്‍ തടഞ്ഞ് വൈസ് ചാന്‍സലര്‍. ഇഎംഎസ് ചെയര്‍ ഫോര്‍ മാര്‍ക്‌സിയന്‍ സ്റ്റഡീസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ച സെമിനാറാണ് വി.സി പി. രവീന്ദ്രന്‍ തടഞ്ഞത്. വ്യാഴാഴ്ചയാണ് സെമിനാർ നടത്താനിരുന്നത്.
സെമിനാറിലെ ചര്‍ച്ചാവിഷയം വിസിയെ മുന്‍കൂട്ടി അറിയിച്ചില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നടപടി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡോ. സയ്യിദ സയ്യിദൈന്‍ ഹമീദിനെയാണ് പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നത്. 'കശ്മീരിയത് ആന്‍ഡ് ഹൈപ്പര്‍-മജോരിട്ടേറിയനിസം' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
സമാനമായ സാഹചര്യം കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിലും നടന്നിരുന്നു. പഹല്‍ഗാം ഭീകരാക്രണത്തെ സംബന്ധിച്ച സെമിനാര്‍ തടഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ബഹളത്തിലേക്ക് നീണ്ടു.
കാര്യവട്ടം ക്യാമ്പസില്‍ കഴിഞ്ഞയാഴ്ചയാണ് പഹല്‍ഗാം ഭീകരാക്രമണത്തെ സംബന്ധിച്ച് സെമിനാര്‍ നടത്താനിരുന്നത്. ജനനായകം എന്ന തമിഴ് ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ക്യാംപസിലെ തമിഴ് വിഭാഗമാണ് സെമിനാര്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിസി ഇതിനും അനുമതി നല്‍കാതിരിക്കുകയായിരുന്നു.