
പാർട്ടിയുടെയും, സർക്കാരിന്റേയും പ്രവർത്തനങ്ങളിൽ മാറ്റം വരുത്താനുള്ള തെറ്റു തിരുത്തൽ രേഖയിൽ സ്വയംവിമർശനവുമായി സിപിഎം.
പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്നതാണ് സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന പ്രധാന ആശങ്കകളിലൊന്ന്. പാർട്ടി ജനങ്ങളിൽ നിന്നും അകലുന്നുണ്ട്. വീടുകളുമായി പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതാവുന്നുവെന്നും തിരുത്തൽ രേഖയിൽ പരാമർശിക്കുന്നു.
ഹൈന്ദവ വോട്ടുകൾ വർഗീയവത്കരിക്കപ്പെടുന്നുണ്ട്. അടിസ്ഥാന വോട്ട് ബാങ്ക് ആയ ഹൈന്ദവ വോട്ട് വർഗീയവൽക്കരിച്ച് ബിജെപി സ്വന്തമാക്കുന്ന സ്ഥിതിയാണുള്ളത്. ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ കൊണ്ടു വരേണ്ടതാണ്. അതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും സിപിഎം സംസ്ഥാന സമിതിയിൽ നിർദേശം ഉയർന്നു. ക്ഷേത്രങ്ങളിലും കലാരൂപങ്ങളിലും വർഗീയ ശക്തികൾ കടന്നുകയറുന്നത് തടയണം.കേഡർമാർ ഇറങ്ങി പ്രവർത്തിച്ച് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കണം. സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും സിപിഎം സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു.
വികസന പദ്ധതികൾ മുടങ്ങരുത്. ക്ഷേമപെൻഷൻ കുടിശ്ശിക വേഗത്തിൽ തീർക്കണം. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശങ്ങളും തിരുത്തൽ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത രണ്ടു വർഷത്തേക്കുള്ള സർക്കാറിന്റെ ഭാവി പദ്ധതികളും സെക്രട്ടേറിയറ്റ് തയ്യാറാക്കിയ രേഖയിലുണ്ട്.