
സവർക്കര്‍ക്കെതിരായ പരാമർശത്തിൽ കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവിനെതിരെ കേസ്. ബജ്‌റംഗ്ദൾ നേതാവായ തേജസ് ഗൗഡ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സവർക്കർ ഗോഹത്യയെ എതിർത്തിരുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്മണനായിരുന്നു, പക്ഷേ നോൺ വെജിറ്റേറിയനായിരുന്നു എന്ന് കഴിഞ്ഞ ദിവസം ദിനേഷ് ഗുണ്ടു പറഞ്ഞിരുന്നു. ഇതിനെതിരെ തേജസ് ഗൗഡ നല്‍കിയ പരാതിയിലാണ് നടപടി.
ആരോഗ്യമന്ത്രി പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും തേജസ് ഗൗഡ പറഞ്ഞിരുന്നു. ആരോഗ്യമന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തമുള്ള സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്. സവർക്കറെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ സമീപകാല പ്രസ്താവന തെറ്റാണ്. ബ്രാഹ്മണനായിരുന്നിട്ടും സവർക്കർ ബീഫ് കഴിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സവർക്കർ ബീഫ് കഴിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ, നിങ്ങളുടെ സ്വപ്നത്തിൽ സവർക്കർ പ്രത്യക്ഷപ്പെട്ട് ബീഫ് കഴിച്ചത് സമ്മതിച്ചോ എന്നും തേജസ് ഗൗഡ ചോദിച്ചിരുന്നു.
സവർക്കറെക്കുറിച്ചുള്ള ഇത്തരം തെറ്റായ ആരോപണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിന് പകരം ഇത് തുറന്ന് ചർച്ച ചെയ്യാൻ തയ്യാറാണ്. ഈ വിഷയത്തിൽ ഒരു പൊതു ചർച്ചയ്ക്ക് തീയതിയും സ്ഥലവും സമയവും നിശ്ചയിക്കാൻ ആരോഗ്യമന്ത്രി ഗുണ്ടു റാവുവിനെ വെല്ലുവിളിക്കുന്നതായും തേജസ് ഗൗഡ പറഞ്ഞിരുന്നു.
ഒക്ടോബർ 2 ന് ദ മേക്കിംഗ് ഓഫ് നാഥുറാം ഗോഡ്‌സെ ആൻഡ് ഹിസ് ഐഡിയ ഓഫ് ഇന്ത്യയുടെ കന്നഡ പതിപ്പിൻ്റെ പ്രകാശന വേളയിലാണ് ആരോഗ്യമന്ത്രി സവർക്കറെക്കുറിച്ചുള്ള പരാമർശം നടത്തിയത്. സവർക്കർ ഗോഹത്യയെ എതിർത്തിരുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്മണനായിരുന്നു. പക്ഷേ അദ്ദേഹം ഒരു നോൺ വെജിറ്റേറിയനായിരുന്നു. ആ അർഥത്തിൽ സവർക്കർ ഒരു ആധുനിക വാദിയായിരുന്നു. അദ്ദേഹം ബീഫ് കഴിച്ചിരുന്നുവെന്നാണ് പറയുന്നതെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.