കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം

അടൂരിൽ നിന്നും കോഴഞ്ചേരിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് രോഗിയെ പീഡിപ്പിക്കുകയായിരുന്നു
കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: പ്രതി നൗഫലിന് ജീവപര്യന്തം
Published on
Updated on

പത്തനംതിട്ടയിൽ കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 1, 08000 രൂപ പിഴയും കോടതി വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കായംകുളം സ്വദേശി നൗഫൽ പ്രതിയാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. 2020 സെപ്റ്റംബർ അഞ്ചിനാണ് കേസ് ആസ്പദമായ സംഭവം. അടൂരിൽ നിന്നും കോഴഞ്ചേരിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസ് ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് രോഗിയെ പീഡിപ്പിക്കുകയായിരുന്നു.

അടൂരിൽ നിന്നും കോഴഞ്ചേരിയിലേക്ക് കൊണ്ടുപോകും വഴി ആറന്മുളയിൽ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. കോഴഞ്ചേരിയിലേക്ക് പോകാൻ യഥാർഥത്തിൽ ആറന്മുളയിലേക്ക് പോകേണ്ട കാര്യമില്ല. നൗഫൽ മനപൂർവം ദിശമാറ്റി ആറന്മുളയിലുള്ള മൈതാനത്തേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച ശേഷം ആംബുലൻസിൻ്റെ പിന്നിലേക്ക് എത്തി യുവതിയെ ചവിട്ടി വീഴ്ത്തി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് യുവതിയോട് നൗഫൽ മാപ്പ് പറയുകയും ചെയ്തിരുന്നു. പെട്ടെന്ന് ഉണ്ടായ തോന്നലിൻ്റെ പുറത്ത് ചെയ്തുപോയതാണെന്നും, മാപ്പ് തരണമെന്നും നൗഫൽ പറയുന്നത് യുവതി ഫോണിൽ റെക്കോർഡ് ചെയ്യുകയും, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ഇയാൾ കൊലക്കേസിലടക്കം പ്രതിയാണെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com