അലീന ബെന്നി വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥതയുടെ ഇര: കാത്തലിക് ടീച്ചേർസ് ഗിൾഡ്

നിയമനാംഗീകാരവും ശമ്പള ആനുകൂല്യവും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് ഈ യുവ അധ്യാപികയെന്നും സംഘടന പുറത്തുവിട്ട കുറിപ്പിൽ പറയുന്നു
അലീന ബെന്നി വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥതയുടെ ഇര: കാത്തലിക് ടീച്ചേർസ് ഗിൾഡ്
Published on

കോഴിക്കോട് കട്ടിപ്പാറയിൽ അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി അധ്യാപകരുടെ സംഘടനയായ കാത്തലിക് ടീച്ചേർസ് ഗിൾഡ് മലബാർ മേഖല കമ്മിറ്റി. അലീന ബെന്നി വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഇരയാണെന്നാണ് അധ്യാപക സംഘടനയുടെ വാദം. ഇതുമൂലം നിയമനാംഗീകാരവും ശമ്പള ആനുകൂല്യവും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് ഈ യുവ അധ്യാപികയെന്നും സംഘടന പുറത്തുവിട്ട കുറിപ്പിൽ പറയുന്നു.



അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും സ്വകാര്യ മാധ്യമങ്ങളിലും ചില തൽപ്പര കക്ഷികൾ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും, ഗൂഢലക്ഷ്യത്തോടു കൂടിയുള്ളതുമാണ്. അലീന ബെന്നിക്ക് സ്ഥിരനിയമനമാണ് നൽകിയത്. ഇതിനായി സംഭാവന ഒന്നും സ്വീകരിച്ചിട്ടില്ല.സ്ഥിരനിയമനത്തിന് അംഗീകാരം ലഭിക്കാത്തതിൽ മാനേജ്മെൻ്റിന് യാതൊരു പങ്കുമില്ലെന്നും കാത്തലിക് ടീച്ചേർസ് ഗിൾഡിൻ്റെ പത്രകുറിപ്പിൽ പറയുന്നുണ്ട്.

വിദ്യാഭ്യാസ വകുപ്പിൻ്റെ നിഷേധാത്മക നിലപാടുമൂലമാണ് നിയമനം അംഗീകരിക്കപ്പെടാത്തത്. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അധ്യാപക സംഘടന ആവശ്യപ്പെട്ടു. സ്കൂൾ മാനേജ്മെൻ്റിനെതിരെ വിദ്വേഷം പ്രചരിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും പത്രകുറിപ്പിൽ പരാമർശമുണ്ട്.ഇതിനെതിരെ പൊതുസമൂഹം ജാകരൂകരാകണമെന്നും സംഘടന ആവശ്യപ്പെട്ടു.



കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപികയായ അലീന ബെന്നിയെയാണ് ശമ്പളം കിട്ടാത്തതിൻ്റെ പേരിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 13 ലക്ഷം രൂപ നൽകിയാണ് അലീന ജോലിക്ക് കയറിയത്. ജോലി ചെയ്യാന തുടങ്ങിയിട്ട് ആറ് വർഷം പിന്നിട്ടിട്ടും ശമ്പളയിനത്തിൽ ഒരു രൂപ പോലും നൽകിയികരുന്നില്ല. ഇതേതുടർന്ന് കടുത്ത മാനസിക സംഘർഷത്തിലാണ് അധ്യാപിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. താമസ സ്ഥാലത്ത് നിന്നും ഏകദേശം 25കീമി അകലെയുള്ള വിദ്യാലയത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.




വിവാഹ ജീവിതം തിരഞ്ഞെടുക്കാൻ പോലും സാധിക്കാത്ത മാനസികാവസ്ഥയിലൂടെയായിരുന്നു കുടുംബം കടന്നുപോയത്. അലീനയ്ക്ക് ശമ്പളം കൊടുക്കാതിരിക്കുമ്പോൾ പോലും സ്കൂളുകളിൽ മറ്റ് നിയമനങ്ങൾ തകൃതിയായി നടന്നിരുന്നെന്നും, തൻ്റെ മകളുടെ കാര്യത്തിൽ മാത്രമായിരുന്നു ഈ ഒരു നിലപാട് സ്വീകരിച്ചിരുന്നതെന്ന് അലീനയുടെ പിതാവ് പ്രതികരിച്ചു.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com