
നീറ്റ് പരീക്ഷ ക്രമക്കേടിനെ തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ജൂലൈ 8ന് വാദം കേൾക്കും. പരീക്ഷാക്രമക്കേടിനെയും, ചോദ്യപേപ്പറിലെ അപാകതകളെയും സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടി സമർപ്പിക്കാൻ കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി നടത്തിയ നീറ്റ് പരീക്ഷയെ സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് പരീക്ഷയ്ക്ക് ശേഷം ഉയർന്നുവന്നത്. ഗ്രേസ് മാർക്ക് നൽകുന്നതിലെ ക്രമക്കേട്, ചോദ്യ പേപ്പറിലെ തെറ്റുകൾ, കീറിയ ഒ.എം.ആർ ഷീറ്റുകൾ, ഒ.എം.ആർ ഷീറ്റുകൾ കൊടുക്കുന്നത് വൈകിയത് തുടങ്ങിയ പ്രശ്നങ്ങളൊക്കെ പരീക്ഷയ്ക്ക് ശേഷം വലിയ ചർച്ചയായി.
നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ പരീക്ഷാഫലം റദ്ദാക്കുമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. 1563 വിദ്യാർത്ഥികളുടെ ഫലം റദ്ദ് ചെയ്യുമെന്നും, ഇവർക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും കേന്ദ്രം അറിയിച്ചു. നീറ്റ് പരീക്ഷയിലെ പോരായ്മകൾ ആരോപിച്ച് എഡ്-ടെക്ക് ഫിസിക്സ് വാല സിഇഒ അലക് പാണ്ഡെയും, രണ്ട് വിദ്യാർത്ഥികളും സമർപ്പിച്ച ഹർജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്.