
ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി പുനസ്ഥാപിക്കുന്നതുമായ ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിഷേധം. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിനെ അനുകൂലിക്കുന്ന എംഎൽഎമാരും പ്രതിപക്ഷവും തമ്മിലായിരുന്നു സംഘർഷം. നാഷണൽ കോൺഫറൻസ് കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയം പിൻവലിക്കണമെന്ന് ആവശ്യമായിരുന്നു ബിജെപി ഉന്നയിച്ചത്. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ആർട്ടിക്കിൾ 370, 35A തുടങ്ങിയ വാക്കുകൾ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയം ഇന്നലെയാണ് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് പാസാക്കിയത്.
പ്രത്യേകപദവി പുനഃസ്ഥാപിക്കുന്ന പ്രമേയം പാസാക്കിയത് മുതൽ തന്നെ നിരവധി രാഷ്ട്രീയ പാർട്ടികൾ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചതോടെ ഇന്ന് രാവിലെ നിയമസഭ സമ്മേളിച്ചപ്പോൾ വീണ്ടും ബഹളമുണ്ടായി. ഒടുവില്‍ എംഎൽഎമാർ തമ്മില്ലുള്ള കയ്യാങ്കളി വരെയെത്തി കാര്യങ്ങൾ.
ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനറുമായി എൻജിനീയർ റാഷിദിൻ്റെ സഹോദരനും എംഎൽഎയുമായ ഖുർഷിദ് അഹമ്മദ് ഷെയ്ഖ് എത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുനിൽ ശർമ പ്രമേയത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അവാമി ഇത്തിഹാദ് പാർട്ടി അംഗം ഷെയ്ഖ് ഖുർഷിദ് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബാനർ ഉയർത്തിയത്. 15 മിനിറ്റോളം സ്പീക്കർ സഭാ നടപടികൾ നിർത്തി വെച്ചതോടെ സംഘർഷം രൂക്ഷമായി.
തുടർന്ന് ബിജെപി എംഎൽഎമാരെ സഭയിൽ നിന്ന് പുറത്താക്കാൻ സ്പീക്കർ ശ്രമിച്ചതോടെ സംഭവം കൂടുതൽ വഷളായിരുന്നു. ആർട്ടിക്കിൾ 370 ഒരിക്കലും പുനസ്ഥാപിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രമേയം ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നത് ഉറപ്പാക്കേണ്ടത് പിഡിപിയുടെ ഉത്തരവാദിത്തമാണെന്ന് മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു.