
മറാത്ത രാജാവ് ഛത്രപതി ശിവജിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെ. താനൊരു ചരിത്രകാരനല്ല, എന്നാൽ ചരിത്രകാരനായ ബാബാ സാഹെബ് പുരന്ദരെയുടെ പുസ്തകങ്ങളിൽ നിന്ന് വായിച്ചറിഞ്ഞ ശിവജി, സൂറത്ത് കൊള്ളയടിച്ച് ആളാണ് എന്ന് റാണെ പറഞ്ഞു. മുംബെയിൽ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് റാണെയുടെ പരാമർശം.
ശിവജിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റാണെയുടെ പ്രതികരണം. ശിവജി സൂറത്ത് കൊള്ളയടിച്ച ആളല്ലെന്നായിരുന്നു മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രസ്താവന. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഡിസ്കവറി ഓഫ് ഇന്ത്യ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ശിവാജിയെ സൂറത്ത് കൊള്ളയടിച്ചയാളായി ചിത്രീകരിച്ചു. ഇത് വസ്തുതാപരമായി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫഡ്നാവിസ് കോൺഗ്രസിനെ കടന്നാക്രമിച്ചത്.
ALSO READ: മുഗൾ ചക്രവർത്തി അക്ബറിനെ മഹാനായ വ്യക്തിയായി വാഴ്ത്താൻ ആരെയും അനുവദിക്കില്ല; രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി
മുഗളന്മാരുടെ പ്രധാന തുറമുഖവുമായിരുന്ന സൂറത്ത് 1664 ലും 1670 ലും ശിവജി അക്രമിച്ചുവെന്ന് ചരിത്രപുസ്തകങ്ങളിൽ പരാമർശിക്കുന്നുണ്ടെന്നും റാണെ പറഞ്ഞു. ശിവജി പ്രതിമ തകർന്നതിനെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണ്. മുതിർന്ന നേതാക്കൾ ഇത്തരം ഒരു സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാൽ പ്രതിപക്ഷം അന്തരീക്ഷം കലുഷിതമാക്കുകയാണ് എന്നും റാണെ വിമർശിച്ചു.
സിന്ധുദുർഗിലെ പ്രതിമ തകർന്നതിന് പിന്നാലെയാണ് ഛത്രപതി ശിവജിയുടെ ചരിത്രം വീണ്ടും ചർച്ചയാകുന്നത്. ശിവജിയുടെ ചരിത്രം പറഞ്ഞാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഏറ്റുമുട്ടുന്നത്.