
ആമയിഴഞ്ചൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന കനാലിൻ്റെ ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11.30ന് ഓൺലൈനായാണ് യോഗം ചേരുക.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യ, കായികം, റെയിൽവെ, ആരോഗ്യം, ജലവിഭവ വകുപ്പ് മന്ത്രിമാരും, ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും, റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിൻ്റെ ഒഴുക്ക് തടയുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.