
ദുരിതാശ്വാസ നിധിക്ക് എതിരായ പ്രചരണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും, അത് എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ദുരിതബാധിതര്‍ക്ക് സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാം എന്നാണ് സര്‍ക്കാര്‍ അധികൃതര്‍ നല്‍കുന്ന അറിയിപ്പ്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവനയായി നല്‍കാമെന്ന്, മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വ്യാജപ്രചരണങ്ങള്‍ വീണ്ടും സജീവമാകുന്ന സാഹചര്യത്തിലാണ് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍.
ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവന സര്‍ക്കാര്‍ അധികൃതര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണെന്നും, സിഎംഡിആര്‍എഫിലേക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്നും സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് പണം നല്‍കണം എന്നുമൊക്കയാണ് പ്രചരണങ്ങള്‍. 2018ലും 19ലും കേരളം മഹാപ്രളയം നേരിട്ട സമയത്തും കൊവിഡ് മഹാമാരിയുടെ സമയത്തും ആവശ്യക്കാരിലേക്ക് സഹായം എത്തിക്കാന്‍ ഇത്തരത്തില്‍ സിഎംഡിആര്‍എഫിലേക്ക് പണം നല്‍കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അന്നും ഇത്തരത്തില്‍ പ്രചരണം വന്നിരുന്നു. എന്നാല്‍, ആടിനെയും കോഴിയേയും വിറ്റും, പെന്‍ഷന്‍ കാശും, കുടുക്ക പൊട്ടിച്ചുമൊക്കെ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കാന്‍ ഒരുമിച്ചു നിന്നവരാണ് മലയാളികള്‍.