
അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നയം. അഴിമതിക്കാർക്കെതിരെ കടുത്ത നടപടി എടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി മുക്ത കേരളം ക്യാംപയ്ൻ നിർണായക നേട്ടം കൈവരിച്ചു. 2025 ൽ ഇതുവരെ അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകൾ രജിസ്റ്റർ ചെയ്തു. മാർച്ചിൽ എട്ട് കേസുകളിൽ മാത്രം 16 പേരെ പിടികൂടി. അഴിമതിക്കാരായ 700 ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. പട്ടികയിലുള്ള ചിലർ ഇതിനകം പിടിയിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതിക്കെതിരെ സീറോ ടോളറൻസ് ടു കറപ്ഷൻ പദ്ധതി നടപ്പാക്കും. അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തും. വിജിലൻസ് കോടതികളിൽ കേസുകൾ നീളുന്നുണ്ട്. സമയബന്ധിതമായി കേസുകൾ തീർക്കാൻ വിജിലൻസ് നിയമ വിഭാഗത്തിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.