
കേരളത്തിലെ മാധ്യമങ്ങൾ കോർപറേറ്റുകളുടെ പിടിയിലെന്നും വസ്തുതകൾ മറച്ചുവെക്കുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തവണയും ഇടത് മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതി വന്നപ്പോൾ ചില മാധ്യമങ്ങൾ അധാർമിക പ്രവർത്തനങ്ങൾ നടത്തുകയാണ്. ഇന്ത്യൻ മാധ്യമരംഗം കോർപ്പറേറ്റ് താത്പര്യങ്ങളാണ് നടപ്പിലാക്കുന്നത്. കോർപ്പറേറ്റുകളുടെ കയ്യിൽ മാധ്യമങ്ങൾ അകപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്.
ചങ്ങാത്ത മുതലാളിത്തം മാധ്യമരംഗത്തെ കീഴ്പെടുത്തുകയാണ്. വമ്പൻ കോർപറേറ്റ് സ്ഥാപനത്തിന് മാത്രം 28 മാധ്യമ സ്ഥാപനങ്ങൾ ഉണ്ട്. കേരളത്തിലും നല്ലൊരു ഭാഗം മാധ്യമങ്ങളും കോർപറേറ്റ് പിടിയിലാണ്. വായനക്കാരൻ്റെ അറിയാനുള്ള അവകാശം തങ്ങൾക്ക് ഹിതമായാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മാധ്യമങ്ങളിൽ സ്വതന്ത്രം, നിഷ്പക്ഷത തുടങ്ങിയ വിശേഷണം എടുത്തണിയുന്നവർ നൽകുന്ന വാർത്തകളിൽ രാഷ്ട്രീയം കലരുന്നു.
കോർപ്പറേറ്റിൻ്റെ ഭാഗമായ മാധ്യമങ്ങൾ കേരളത്തിന് അർഹതപ്പെട്ടത് തരാത്ത കേന്ദ്ര സർക്കാരിനെതിരെ എന്തെങ്കിലും പറയുമോ?. വസ്തുതകൾ മറച്ചുവയ്ക്കുകയാണ്. തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തെ വഴി തെറ്റിക്കുന്നു. അത് നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് വിഘാതമാകുന്നു. മാധ്യമ നിലപാടുകളെ ഇഴകീറി പരിശോധിച്ച് പുത്തൻമാധ്യമ സംസ്കാരത്തെ രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും നാടിൻ്റെ താൽപര്യവും ജനങ്ങളുടെ താൽപര്യവും ഒരുപോലെ കയ്യൊഴിയുന്നു.
കളമശേരി ലഹരിക്കേസിൽ പ്രതികളുടെ രാഷ്ട്രീയം തെരഞ്ഞതിനെയും മുഖ്യമന്ത്രി വിമർശിച്ചു. കേസിൽ മാധ്യമങ്ങൾ കുട്ടികളുടെ രാഷ്ട്രീയം നോക്കി പ്രചരിപ്പിക്കാൻ തുടങ്ങി. രാഷ്ട്രീയം നോക്കി പ്രതികളെ കൈകാര്യം ചെയ്യുന്നു. കൂടെ ഉണ്ടായിരുന്ന കുട്ടിയുടെ രാഷട്രീയം മാധ്യങ്ങൾക്ക് വേണ്ടതായിരുന്നു. എന്തിന് ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയം നോക്കുന്നു. ഗൗരവമായാണ് ഇത്തരം കാര്യങ്ങളെ കാണേണ്ടത്. സർക്കാർ മുഖം നോക്കാതെ ലഹരി മരുന്ന വേട്ട തീവ്രമാക്കിയിരിക്കുകയാണ്.
വാളയാർ കേസിൽ കുറ്റവാളികളെ മഹത്വവത്ക്കരിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. കേരളം കണ്ട ഏറ്റവും വലിയ ബാലിക ബലാത്സംഗമാണ് വാളയാർ കേസ്. യഥാർത്ഥ കുറ്റവാളി ആരെന്ന് നാട്ടിൽ ചോദിച്ചാൽ അറിയാമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയമെങ്കിൽ വില്ലൻമാരായും എതിരെങ്കിൽ ഹീറോയായും ചിത്രീകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമർശനം. എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാവൂല്ല എന്ന് പറഞ്ഞ പോലെയാണ് ചില മാധ്യമങ്ങളുടെ കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.