
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുമ്പില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകില്ല. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി ഗവർണർക്ക് കത്തു നൽകി. രാജ്ഭവനിൽ എത്തി മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വിശദീകരിക്കണം എന്നായിരുന്നു ഗവർണറുടെ നിർദേശം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നായിരുന്നു സർക്കാർ നിലപാട്.
ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്താനായിരുന്നു ഗവർണർ നല്‍കിയ നിർദേശം. ഫോൺ ചോർത്തൽ വിവാദത്തിലും വിശദീകരണം നല്‍കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നു.
മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുടെ പണം ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന പരാമർശമാണ് മുഖ്യമന്ത്രിയുടേതായി ദ ഹിന്ദു ദിനപത്രത്തിൽ അച്ചടിച്ച് വന്നത്. മലപ്പുറത്തെ ദേശവിരുദ്ധ ശക്തികള്‍ ആരെന്ന് വ്യക്തമാക്കണമെന്നും ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി നേരത്തെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും ഗവണര്‍ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രണ്ടു വിഷയങ്ങളിലും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് നേരിട്ടെത്താനുള്ള നിർദേശം.