
ജോലിക്ക് വരാത്തതിനെ തുടർന്ന് തെലങ്കാനയിൽ ആദിവാസി യുവതിക്ക് ക്രൂരമർദ്ധനം. തെലങ്കാനയിലെ നഗർകുർണൂൽ ജില്ലയിലാണ് സംഭവം. വയലിൽ ജോലി ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്നാണ് 27 കാരിയായ യുവതിയെ ഈ മാസം 8 മുതൽ 19 വരെ തടവിലിടുകയും ക്രൂരമായി മർദ്ധിക്കുകയും ചെയ്യുകയും ചെയ്തത്. സംഭവത്തിൽ വയലുടമയായ വെങ്കിടേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.
യുവതിയും സഹോദരിയും കർഷകനായ വെങ്കിടേഷിൽ നിന്നും പണം കടം വാങ്ങിയിരുന്നു. വയലിൽ ജോലി ചെയ്യാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കടം നൽകിയത്. എന്നാൽ അടുത്തിടെ സഹോദരിയുമായി വഴക്കിട്ട യുവതി ജോലി ചെയ്യാൻ വിസമ്മതിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്. ക്രൂരമായി മർദ്ധിക്കുകയും കണ്ണിലും ജനനേന്ദ്രിയത്തിലും മുളക്പൊടി ഇടുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ ഭാഗങ്ങളിൽ അടക്കം പൊള്ളലേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ വെങ്കിടേഷിനെ കൂടാതെ അയാളുടെ ഭാര്യയും, അക്രമത്തിനിരായ യുവതിയുടെ സഹോദരിയും അവരുടെ ഭർത്താവും അറസ്റ്റിലായിട്ടുണ്ടെന്നും, പ്രതികൾക്കെതിരെ ലൈംഗികാതിക്രമത്തിനും വധശ്രമത്തിനും കേസെടുത്തിട്ടുണ്ടെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ഗെയ്‌ക്‌വാദ് വൈഭവ് രഘുനാഥ് പറഞ്ഞതായി എൻഡിടിവിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി.
യുവതി ഇപ്പോഴും ഞെട്ടലിലാണ് എന്നും ആക്രമണത്തിൻ്റെ ഭീകരതയിൽ നിന്ന് പുറത്തുവരാൻ സമയമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്ക ആശുപതിയിലെത്തി യുവതിയെ കണ്ടു. ചികിത്സ ചെലവുകളും, കുട്ടികളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വാക്കു നൽകിയതായാണ് റിപ്പോർട്ടുകൾ.