വനിതയടക്കം മൂന്ന് പേരെ ബഹിരാകാശത്തെത്തിച്ച് ചൈന: ലക്ഷ്യം 2030 ലെ സ്വപ്ന പദ്ധതി

ബഹിരാകാശ പര്യവേക്ഷണ രം​ഗത്ത് എതിരാളിയായ യു എസിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെ ചൈന ഒറ്റവ‍ർഷത്തെ കാലയളവിൽ നടത്തുന്ന നൂറ് ദൗത്യങ്ങളിലൊന്നായിരുന്നു ഷെൻഷു-19.
വനിതയടക്കം മൂന്ന്  പേരെ ബഹിരാകാശത്തെത്തിച്ച് ചൈന: ലക്ഷ്യം 2030 ലെ സ്വപ്ന പദ്ധതി
Published on
Updated on



രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളെ വിജയകരമായി ബഹിരാകാശത്തെത്തിച്ച് ചൈന. രാജ്യത്തെ ആദ്യ വനിതാ സ്പേസ് എഞ്ജിനീയറെ ബഹിരാകാശത്ത് എത്തിച്ചു എന്ന ചരിത്രം നേട്ടം കൂടി ചൈന സ്വന്തമാക്കി. 2030 ൽ ചന്ദ്രനിൽ ആളെ എത്തിക്കാനുള്ള ദൗത്യത്തിനായുള്ള ​പഠനങ്ങളുടെ ഭാ​ഗമാണ് രാജ്യത്തിന് അഭിമാനമായി മാറിയ പുതിയ ദൗത്യം.


ആറ് പേര് അടങ്ങുന്ന ബഹിരാകാശ ​ഗവേഷക സംഘത്തെയാണ് ചൈന സ്വന്തം സ്പേസ് സ്റ്റേഷനിൽ എത്തിച്ചത്. 2030 ൽ ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള ചൈനയുടെ ദൗത്യത്തിന് മുന്നോടിയായുള്ള പഠനം അടക്കമാണ് ആറ് മാസക്കാലം സ്പേസ് സ്റ്റേഷനിൽ തുടർന്ന് ഇവർ നടത്തുക. ബഹിരാകാശ പര്യവേക്ഷണ രം​ഗത്ത് എതിരാളിയായ യു എസിനെ മറികടക്കുക എന്ന ലക്ഷ്യത്തോടെ ചൈന ഒറ്റവ‍ർഷത്തെ കാലയളവിൽ നടത്തുന്ന നൂറ് ദൗത്യങ്ങളിലൊന്നായിരുന്നു ഷെൻഷു-19.

വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും റിപ്പോർട്ട് ചെയ്തു.

ദൗത്യം പൂ‍‍ർണ വിജയമായിരുന്നുവെന്ന് ചൈന പ്രഖ്യാപിച്ചു. മുതിർന്ന ബഹിരാകാശ ​ഗവേഷകൻ സായി ഷൂജെ ആണ് ഷെൻഷു 19 ദൗത്യത്തിന്റെ പൈലറ്റ് എങ്കിലും 1990 കളിൽ ജനിച്ച ബഹിരാകാശ സഞ്ചാരികളും ഒരു വനിതാ എൻജിനീയറും അടങ്ങുന്ന സംഘം ആണ് സ്പേസ് സ്റ്റേഷനിൽ എത്തിയത് എന്നത് ശ്രദ്ധേയമായി. ചൈനയെ സംബന്ധിച്ചിടത്തോളം ഇത് ദേശീയ അഭിമാന നിമിഷം കൂടിയാണ്.


News Malayalam 24x7
newsmalayalam.com