ചൊക്രമുടി ഭൂമി കയ്യേറ്റം: റവന്യൂ വകുപ്പ് അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുന്നു; സമരവുമായി മുമ്പോട്ട് പോകാന്‍ സംരക്ഷണ സമിതി

അച്ചടക്ക നടപടി നേരിട്ട നാലുപേർക്ക് പുറമെ മറ്റു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും നടപടി ഒഴിവാക്കാൻ റവന്യൂ വകുപ്പ് അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുന്നതായുമാണ് ആരോപണം
ചൊക്രമുടി ഭൂമി കയ്യേറ്റം: റവന്യൂ വകുപ്പ് അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുന്നു; സമരവുമായി മുമ്പോട്ട് പോകാന്‍ സംരക്ഷണ സമിതി
Published on

ഇടുക്കി ബൈസൺവാലി വില്ലേജിലെ ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ തുടർ നടപടികൾ സ്വീകരിക്കാതെ റവന്യൂ വകുപ്പ്. അച്ചടക്ക നടപടി നേരിട്ട നാലുപേർക്ക് പുറമെ മറ്റു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും നടപടി ഒഴിവാക്കാൻ റവന്യൂ വകുപ്പ് അന്തിമ റിപ്പോർട്ട് വൈകിപ്പിക്കുന്നതായുമാണ് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ വൈകുന്നതിനെതിരെ ശക്തമായ സമരവുമായി  മുമ്പോട്ട് പോകാനാണ് ചൊക്രമുടി സംരക്ഷണ സമിതിയുടെ തീരുമാനം .

2024 ഓഗസ്റ്റിലാണ് അതീവ പരിസ്ഥിതിലോല മേഖലയായ റെഡ് സോണിലുൾപ്പെടുന്ന ചൊക്രമുടിയിൽ സർക്കാർ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റവും അനധികൃത റോഡ് നിർമാണവും വിവാദമായത്. ഭൂമി കയ്യേറ്റത്തിൽ ജില്ലയിലെ സിപിഐ നേതാക്കൾ മുതൽ റവന്യു ഉദ്യോഗസ്ഥർക്കു വരെ പങ്കുണ്ടെന്ന പരാതികളുയർന്നതോടെ അന്വേഷണത്തിനായി മുൻ ഉത്തരമേഖലാ ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയമിച്ചു. തുടർന്ന് ചോക്രമുടിയിൽ കൈയ്യേറ്റം ഉണ്ടെന്ന് സെപ്റ്റംബറിൽ കെ. സേതുരാമൻ റിപ്പോർട്ട് സമർപ്പിച്ചു.

ചെന്നൈ സ്വദേശിയുടെയും പിതാവിന്റെയും പേരിലുള്ള 14 ഏക്കർ 69 സെന്റ് പട്ടയ ഭൂമിയുടെ സർവേ സർക്കാർ പുറമ്പോക്കിൽ ഉൾപ്പെടുത്തി തയാറാക്കിയെന്നും പരിശോധനകൾ നടത്താതെ നിർമാണ പ്രവർത്തനങ്ങൾക്ക് ചോക്രമുടിയിൽ അനുമതി നൽകിയതായും പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തുകയും ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെയും പട്ടയ ഉടമകളുടെയും രേഖകൾ രണ്ട് തവണയായി പരിശോധിച്ചു. എന്നാൽ കൈയ്യേറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച് ശക്തമായ സമരം തുടങ്ങുമെന്ന് ചൊക്രമുടി സംരക്ഷണ സമിതി പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com