
കത്തോലിക്കാ സഭാ ആസ്ഥാനമായ വത്തിക്കാന്‍ സ്ഥിതി ചെയ്യുന്ന റോമിന് ഈ ക്രിസ്തുമസ് കാലം കൂടുതല്‍ സവിശേഷമാണ്. 25 വർഷത്തിലൊരിക്കല്‍ എത്തുന്ന വിശുദ്ധവർഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ കൂടിയാണ് ഇത്തവണ നടക്കുന്നത്. ജൂബിലി ഇയർ അഥവാ വിശുദ്ധ വർഷത്തെ വരവേല്‍ക്കുന്ന ദിനമാണ് റോമിന് ഇത്തവണ ക്രിസ്തുമസ് രാവ്, ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ പാപമോചനത്തിനായി റോമിലെത്തുന്ന തീർഥാടന സീസണ്‍. പ്രത്യാശയുടെ തീർഥാടകരാകാനാണ് മാർപ്പാപ്പയുടെ ജൂബിലി 2025 സന്ദേശം. യുദ്ധം, കൊവിഡ്, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെ ലോകം കടന്നുപോകുന്നതും പോയതുമായ ദുരിതങ്ങളില്‍ നിന്ന് പ്രത്യാശയുടെ വർഷത്തിലേക്കുള്ള തീർഥാടനം..
വിശുദ്ധവർഷത്തെ വരവേല്‍ക്കുന്നതിന് വിപുലമായ നിർമാണ പ്രവർത്തനങ്ങളാണ് റോമിൽ ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെ സെൻ്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ക്രിസ്തുമസ് ട്രീ ദീപ്തമാക്കിക്കൊണ്ട് ഡിസംബർ 7ന് ക്രിസ്തുമസ് സീസണ്‍ വരവറിയിച്ചു. കാലങ്ങളായി പിയാസ വെനീസിയയില്‍ സ്ഥാപിക്കാറുള്ള ക്രിസ്തുമസ് ട്രീ, മെട്രോ നിർമാണത്തോടനുബന്ധിച്ച് ഇത്തവണ പിയാസ ഡെൽ പോപോളോയിലാണ് പ്രകാശിതമായത്.
പ്രത്യാശയുടെ മറ്റൊരു ജൂബിലിയില്‍ പരിസ്ഥിതി സൗഹാർദപരമായാണ് ആഘോഷങ്ങള്‍. ഈ ക്രിസ്തുമസ് കാലവും വിശുദ്ധവർഷാരംഭവും പരിസ്ഥിതി സൗഹാർദപരമാണ്. കാർബർ ബഹിർഗമനം പരമാവധി നിയന്ത്രിച്ചുകൊണ്ടാണ് ആഘോഷങ്ങള്‍. എന്നാല്‍ പതിവുതോരണങ്ങള്‍ക്കും ദീപാലങ്കാരങ്ങള്‍ക്കും ഒരു കുറവും വരുത്തിയിട്ടില്ല. സാർവത്രിക വിഭവങ്ങളുടെ പ്രതീകമായി വാട്ടർ ഫൗണ്ടനും, ആഗോള ഐക്യത്തെ പ്രതിനിധീകരിക്കുന്ന ഗ്ലോബുകളുടെ ക്രിസ്തുമസ് ട്രീകളും ഒപ്പം കാണാം. അങ്ങനെ സുസ്ഥിരതയുടെയും ഐക്യത്തിന്‍റെയും മറ്റൊരു പിറവിയെ കാത്തിരിക്കുകയാണ് റോം.