
വയനാട് ചൂരൽമല ദുരന്തത്തിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. വയനാട് ജില്ലാ കളക്ടർ പുറത്തുവിട്ട ഉത്തരവിലാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 17 മൃതദേഹങ്ങളും, 56 ശരീര ഭാഗങ്ങളും ഉൾപ്പെടെ 73 രക്തസാമ്പിളുകൾ യോജിച്ചു. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങളും ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. തിരിച്ചറിഞ്ഞ ആളുകളുടെ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനം മരണം രജിസ്റ്റർ ചെയ്യാനും ബന്ധുക്കളുമായി വിവരങ്ങൾ കൈമാറാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്‌കരിക്കാനും ഡി.എന്‍.എ പരിശോധനയ്ക്കായുള്ള സാമ്പിളുകള്‍ ശേഖരിക്കാനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയായിരുന്നു സംസ്‌കരിച്ചത്. അതിനാല്‍ തിരിച്ചറിഞ്ഞവ ഈ നമ്പര്‍ നോക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനാകും.
ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിനായി ബന്ധുക്കൾക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടറെ സമീപിക്കാം. അപേക്ഷകൾ പ്രകാരം ശരീരാവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്.
ALSO READ: വിലങ്ങാട് ദുരന്തം; സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് കോഴിക്കോട് ജില്ലാ കളക്ടർ
അതേസമയം മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ മേഖലയിലെ ദുരിതബാധിതരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള സർവകക്ഷി യോഗം നാളെ നടക്കും. അടുത്തഘട്ട പുനരധിവാസ പ്രവർത്തനങ്ങളാണ് നാളത്തെ സർവ്വകക്ഷി യോഗത്തിന്റെ പ്രധാന അജണ്ട. നിലവിൽ വീട് കിട്ടാത്തവരായി ആരുമില്ല. പരാതികൾ ഉണ്ടെങ്കിൽ പരിഹരിക്കും. വിദഗ്ധർ നൽകിയ റിപ്പോർട്ടുകൾ പരിശോധിച്ചാകും തുടർ നടപടികൾ സ്വീകരിക്കുക.
മുണ്ടക്കൈ എൽ.പി സ്കൂൾ, വെള്ളാർമല വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവ സെപ്റ്റംബർ 2 ന് തുറക്കും. പുതിയ സ്കൂളിന് വെള്ളാർമല എന്ന് തന്നെയാകും പേര് നൽകുക. നിലവിൽ വെള്ളാർമല സ്കൂളിലെ കുട്ടികളെ മേപ്പാടി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലേക്കും, മുണ്ടക്കൈ ഗവൺമെൻ്റ് എൽ പി സ്കൂളിലെ കുട്ടികളെ മേപ്പാടി എപിജെ ഹാളിലേക്കുമാണ് മാറ്റുക. ദുരിതബാധിതരുടെ പുനരധിവാസം പൂർത്തിയാകുന്നതോടെയാകും പുതിയ സ്കൂൾ കെട്ടിടത്തിലേക്ക് മുഴുവൻ വിദ്യാർഥികളെയും മാറ്റുക.