
നിർമാതാക്കളുടെ സമരത്തിൽ നിർണായക വഴിത്തിരിവ്. ചർച്ചയിലൂടെ പരിഹാരം കാണാമെന്ന് സിനിമാ മന്ത്രി ഉറപ്പ് നൽകിയെന്നും അനുകൂല തീരുമാനമില്ലെങ്കിൽ മാത്രമാകും സമരം നടത്തുകയെന്നും ഫിലിം ചേംബർ അറിയിച്ചു. സിനിമാ മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും ഈ മാസം പത്താം തീയതിക്ക് ശേഷമാകും ചർച്ച നടക്കുകയെന്നും ഫിലിം ചേംബർ പ്രസിഡൻ്റ് ബി.ആർ. ജേക്കബ് അറിയിച്ചു.
"സിനിമാ മന്ത്രി സജി ചെറിയാൻ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ മാസം പത്താം തീയതിക്ക് ശേഷം ചർച്ച നടക്കും. ചർച്ചയിൽ പരിഹാരം കാണാം എന്ന ഉറപ്പ് മന്ത്രി നൽകിയിട്ടുണ്ട്. യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാത്രമാകും സമരം നടത്തുക," ബി.ആർ. ജേക്കബ് പറഞ്ഞു.
സിനിമയിലെ വയലൻസിനെ സംബന്ധിച്ച ചോദ്യങ്ങൾക്കും ഫിലിം ചേമ്പർ പ്രസിഡൻ്റ് മറുപടി നൽകി. സിനിമയ്ക്ക് അനുമതി നൽകുന്നത് സെൻസർ ബോർഡാണ്. സെൻസർ ലഭിക്കുന്ന സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് സ്വാഭാവികമാണെന്നും ബി.ആർ. ജേക്കബ് നിലപാട് വ്യക്തമാക്കി.
സിനിമാ സമരം ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിലിം ചേംബർ സെക്രട്ടറി സജി നന്ദ്യാട്ടും പറഞ്ഞു. സിനിമാ സമരം വേണമോ വേണ്ടയോ എന്നതിലാണ് ഇന്നത്തെ ചർച്ച. സമരം വേണമെങ്കിൽ തീയതി തീരുമാനിക്കും. സർക്കാരുമായുള്ള ചർച്ചയുടെ തീയതി പറഞ്ഞിട്ടില്ലെന്നും സജി നന്ദ്യാട്ട് പറഞ്ഞു.