
കോട്ടയം പാലായിൽ വിദ്യാർഥിയെ നഗ്നനാക്കി ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് കൈമാറാൻ പൊലീസ്.ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും. പാലാ പൊലീസ് ആണ് റിപ്പോർട്ട് നൽകുക.ഉപദ്രവത്തിന് ഇരയായ കുട്ടിയുടെയും സ്കൂൾ അധികൃതരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ബോർഡിന്റെ ശുപാർശ പ്രകാരം ആയിരിക്കും കേസിൽ പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക. അതേസമയം മുമ്പും കുട്ടി ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ജനുവരി 10നും സഹപാഠികൾ ചേർന്ന് വിദ്യാർത്ഥിയെ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ സംഭവത്തിന് ശേഷമാണ് അധ്യാപകരെ വിദ്യാർത്ഥി വിവരം അറിയിച്ചത്.
പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയെ സഹപാഠികൾ വസ്ത്രം ഊരിമാറ്റി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തവിട്ടിരുന്നു. ആരോഗ്യമന്ത്രിയും റിപ്പോർട്ട് തേടിയിരുന്നു.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കാണ് സഹപാഠികളിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നത്. സഹപാഠികൾ ബലം പ്രയോഗിച്ച് വിദ്യാർത്ഥിയുടെ വസ്ത്രം ഊരിമാറ്റുന്നതും ദേഹോപദ്രവം ഏല്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിദ്യാർത്ഥികൾ തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.