
തൃശൂർ പൂര വിവാദത്തിലെ വിവരാവകാശ മറുപടിയിൽ നടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ് സന്തോഷിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നൽകികൊണ്ട് സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടർന്നാണ് നടപടി.
വിഷയത്തിൽ ഡിജിപി സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. പൂരം അലങ്കോലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടോ, അന്വേഷണ റിപ്പോര്‍ട്ടിൻ്റെ പുരോഗതി എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. ഈ ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ചു മറുപടി നല്‍കാമായിരുന്നു, എന്നാല്‍ അതിന് മുതിരാതെ ഡിവൈഎസ്പി തെറ്റായ വിവരം നല്‍കുകയായിരുന്നെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം തൃശൂർ പൂരം ഗൂഢാലോചന കേസിൽ അന്വേഷണം നടത്താത്തത് മുഖ്യമന്ത്രിക്ക് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. തൃശൂർ പൂരം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നടത്തുന്ന അന്വേഷണത്തിന് എന്ത് വിലയാണ് ഉള്ളതെന്നും രഹസ്യങ്ങൾ മൂടി വയ്ക്കുന്നതിനു വേണ്ടിയാണ് അന്വേഷണം നടത്താത്തതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.