
ഡൽഹിയിൽ 5,600 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ മുഖ്യ സൂത്രധാരന് കോൺഗ്രസ് ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ്. കേസിലെ മുഖ്യപ്രതിയായ തുഷാർ ഗോയൽ 2021ൽ ഡൽഹി കോൺഗ്രസിന്റെ വിവരവകാശ സെൽ ചെയർമാൻ ആയിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുഷാർ തന്നെയാണ് തനിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്നത് വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ നിന്നും ഏകദേശം 5600 കോടി വിലമതിക്കുന്ന കൊക്കെയ്‌ൻ പിടികൂടിയത്. പൊലീസ് റിപ്പോർട്ട് പ്രകാരം തുഷാർ ഡിഗ്ഗി ഗോയൽ എന്ന പേരിൽ ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ സൃഷ്ടിച്ചിരുന്നു. ഇയാൾക്കൊപ്പം ഹിമാൻഷു, ഔറംഗസേബ്, മുംബൈയിൽ നിന്നുള്ള റെസീവർ ഭരത് ജെയിൻ എന്നിങ്ങനെ നാല് പേരെ കൂടി പൊലീസ് പിടികൂടിയിരുന്നു.
ALSO READ: ഡൽഹിയിൽ ഡ്യൂട്ടി ഡോക്ടറെ വെടിവെച്ചുകൊന്നു; ആക്രമണം ജേത്പുര്‍ നിമാ ആശുപത്രിയിൽ
കൊക്കെയ്ൻ വിതരണക്കാരനായ ദുബായിൽ നിന്നുള്ള വ്യവസായിയുടെ പേര് കേസിൽ ഉയർന്നുവരുന്നതായാണ് സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് സംഘത്തിന് പിന്നിൽ പശ്ചിമേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.