ദുരിതബാധിതരോട് വീണ്ടും അവഗണന; ദുർഗന്ധമുള്ളതും പുഴുവരിച്ചതുമായ അരി വിതരണം ചെയ്തെന്ന് പരാതി

ഭക്ഷ്യയോഗ്യമല്ലാത്ത ഇവ വളർത്തുമൃഗങ്ങൾ പോലും കഴിക്കില്ല എന്നാണ് കുടുംബങ്ങളുടെ പ്രതികരണം
ദുരിതബാധിതരോട് വീണ്ടും അവഗണന; ദുർഗന്ധമുള്ളതും പുഴുവരിച്ചതുമായ അരി വിതരണം ചെയ്തെന്ന് പരാതി
Published on

കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തമായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലിൽ ഇരയായ ദുരിതബാധിതരോട് വീണ്ടും അവഗണന. കഴിഞ്ഞ ദിവസം യുഡിഎഫ് ഭരിക്കുന്ന  മേപ്പാടി പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങളുടെ കിറ്റിലാണ് പുഴുവരിച്ചതും ദുർഗന്ധം വമിക്കുന്നതുമായ അരി വിതരണം ചെയ്തത്.

തൊഴിൽ പോലും ഇല്ലാത്ത സാഹചര്യത്തിൽ നിത്യവൃത്തിക്ക് വഴിയില്ലാതെ കഴിയുന്ന വയനാട് ദുരന്തബാധിതർക്ക് ഏക ആശ്രയമാണ് വിതരണം ചെയ്യുന്ന ഭഷ്യ കിറ്റുകൾ. റവന്യൂ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കിറ്റുകൾ ലഭിക്കാത്ത പലർക്കും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തതിലാണ് പുഴുവരിച്ച അരിയും മൈദപ്പൊടിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കിട്ടിയതെന്നാണ് പരാതി.

ഭക്ഷ്യയോഗ്യമല്ലാത്ത ഇവ വളർത്തുമൃഗങ്ങൾ പോലും കഴിക്കില്ല എന്നാണ് കുടുംബങ്ങളുടെ പ്രതികരണം. ദുരന്താനന്തരം എല്ലാം നഷ്ടപ്പെട്ട് വാടക വീടുകളിൽ കഴിയുന്നവർക്ക് നൽകുന്ന ഭക്ഷ്യകിറ്റുകളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

ഇത്രയും വലിയ ദുരന്തം നടന്നിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിച്ചില്ലെന്ന കാര്യവും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നേരിട്ടെത്തി ദുരന്തത്തിൻ്റെ തീവ്രത കണ്ടു മനസിലാക്കിയെങ്കിലും, ഇതുവരെ സഹായത്തിൻ്റെ കാര്യത്തിൽ ഒരു നീക്കുപോക്കും ഉണ്ടായിട്ടില്ല. എല്ലാം നഷ്ടപ്പെട്ട് ജീവിതത്തിൻ്റെ ഓരോ ഘട്ടവും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ജനതയ്ക്കു മേൽ ഉണ്ടാകുന്ന ഇത്തരം സമീപനങ്ങൾ ഒരിക്കലും അംഗീകരിച്ചു പോകാൻ പറ്റാത്തതാണ്. ഭക്ഷ്യവസ്‌തുക്കളുടെ കാര്യത്തിലായാലും ഉണ്ടാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങൾക്കിടയിലുണ്ടാകുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com