
ട്രോളിങ്ങ് നിരോധന സമയത്ത് മത്സ്യതൊഴിലാളികൾക്ക് പ്രഖ്യാപിച്ച സൗജന്യ റേഷൻ ലഭിക്കുന്നില്ലെന്ന ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെ നടപടിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്. അർഹരുടെ പട്ടിക സിവിൽ സപ്ലൈസിന് ഫിഷറീസ് വകുപ്പ് കൈമാറിയിരുന്നു. എന്നാൽ പട്ടിക കൈമാറുന്നതിൽ ഫിഷറീസ് വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ജൂൺ 9ന് അർധരാത്രി സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി ഒരുമാസം ആകുമ്പോഴും മത്സ്യത്തൊഴിലാളികൾക്ക് അർഹതപ്പെട്ട സൗജന്യ റേഷൻ ഇതുവരെയും ലഭിച്ചിട്ടില്ല. സൗജന്യ റേഷന് അർഹതയുള്ളവരുടെ പട്ടിക സിവിൽ സപ്ലൈസിന് കൈമാറിയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വിശദീകരണം. ഫിഷറീസ് വകുപ്പിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി മന്ത്രി ജി.അർ അനില്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ എപിഎൽ, ബിപിഎൽ വിഭാഗങ്ങളിലായി 54,944 ഗുണഭോക്താക്കളാണ് ഉള്ളത്. ഇതിൽ 21,978 ഗുണഭോക്താകൾക്കാണ് ട്രോളിങ് കാലത്തെ സൗജന്യ റേഷന് അർഹത. റേഷൻ കടകളിലേക്ക് ഇതുവരെയും അർഹതപ്പെട്ട ഗുണഭോക്താക്കളുടെ പട്ടിക ലഭിച്ചിട്ടില്ലെന്നാണ് റേഷൻ കടയുടമകൾ പറയുന്നത്. ഈ വിഷയത്തിലാണ് മന്ത്രി ജി.ആർ അനിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.