നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും സോണിയക്കുമെതിരെ ഇഡി കുറ്റപത്രം:ഭാവി നടപടികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് കോൺഗ്രസ്

നാഷണൽ ഹെറാൾഡ് കേസിൽ രാഹുലിനും സോണിയക്കുമെതിരെ ഇഡി കുറ്റപത്രം:ഭാവി നടപടികൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് കോൺഗ്രസ്

ഏപ്രിൽ 25ന് സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും റോസ്അവന്യൂ കോടതി ഹാജരാക്കണമോ എന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമെടുക്കും
Published on

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഉന്നത തല യോഗം ചേരാൻ കോൺഗ്രസ്. ഭാവി നടപടികൾ ചർച്ച ചെയ്യുന്നതിനായി ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കോൺഗ്രസ് നിർണായക യോഗം ചേരും. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതിചേർത്തതിന് പിന്നാലെയാണ് യോഗം.


ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഡൽഹിയിലെ പുതിയ പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് യോഗം ചേരുക. എല്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരും, സംസ്ഥാന ചുമതലക്കാരും, മുന്നണി സംഘടനാ മേധാവികളും യോഗത്തിൽ പങ്കെടുക്കും. ഏപ്രിൽ 25ന് സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും റോസ്അവന്യൂ കോടതി ഹാജരാക്കണമോ എന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമെടുക്കും. ഇക്കാര്യത്തിൽ കോൺഗ്രസിൽ രണ്ടഭിപ്രായം ഉണ്ടെന്നാണ് സൂചന.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയയെയും രാഹുലിനെയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ നാഷണൽ ഹെറാൾഡ് കേസിൽ ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോൺഗ്രസ് രാജ്യ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. എൻഫോഴ്സമെൻ്റ് ഡയറക്ടറേറ്റ് ഓഫീസ് ഉൾപ്പടെയുള്ള കേന്ദ്ര സർക്കാരിൻ്റെ മറ്റു പ്രധാന ഓഫീസുകൾക്ക് മുൻപിലായിരുന്നു കോൺഗ്രസ് പ്രതിഷേധം.


കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ, സുമന്‍ ദുബെ എന്നിവരുടെ പേരും കുറ്റപത്രത്തിലുണ്ട്. കേസ് ഈമാസം 25ന് ഡൽഹി റൗസ് അവന്യൂ കോടതി പരിഗണിക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


News Malayalam 24x7
newsmalayalam.com