
കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യമായി തന്നെ മത്സരിക്കാനുള്ള സാധ്യത തേടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഖ്യ വോട്ടുകൾ അവിഭാജ്യമാണ്. അത് ഭിന്നിച്ച് പോകാതിരിക്കാനുള്ള മുൻകരുതലുകൾ പാർട്ടി എടുക്കണമെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞദിവസമാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ രാഹുൽ ഇക്കാര്യങ്ങൾ സംസാരിച്ചത്.
അതേസമയം യോഗത്തിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രധാന നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ നാല് സീറ്റുകൾ വരെ ആംആദ്‌മിക്ക് നൽകാനാവും, അതിൽ കൂടുതൽ അവർ ആവശ്യപ്പെട്ടാൽ സഖ്യവുമായി പോകുക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്.
ALSO READ: 'ബിജെപി സർക്കാരുകൾക്കുള്ള താക്കീത്'; ബുൾഡോസർ രാജിനെതിരായ സുപ്രിംകോടതി വിമർശനത്തിൽ പ്രതികരിച്ച് രാഹുൽഗാന്ധിയും അഖിലേഷ് യാദവും
എഎപി കൂടുതൽ സീറ്റ് ചോദിക്കുന്നത് സീറ്റ് വിഭജനത്തിൽ കല്ലുകടി ആയിട്ടുണ്ട്. അത്തരം സാഹചര്യമുണ്ടായാൽ തനിച്ച് മത്സരിക്കണമെന്നാണ് കോൺഗ്രസിലേയും എഎപിയിലേയും നേതാക്കളുടെ പക്ഷം. ഇക്കാര്യത്തിൽ ഭിന്നതയുണ്ട്. നാലോ അഞ്ചോ സീറ്റ് വെച്ച് നീട്ടാനാണ് നീക്കമെങ്കിൽ 90 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എഎപി സംസ്ഥാന അധ്യക്ഷൻ സുഷീൽ ഗുപ്തയുടെ പക്ഷം.
നിയമസഭയിലേക്ക് ഭൂപീന്ദർ ഹൂഡ മുൻ മണ്ഡലമായ ഗഡ്‌ഹി സാംപ്ല കിലോയ് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ്‌ഭാൻ ഹോഡൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. യോഗത്തിൽ ഗുസ്തി താരം വിനേഷ് ഫോഗട്ട്, രാജ്യസഭാ എംപി സെൽജ കുമാരി, റൺദീപ് സുർജേവാല എന്നിവരുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചും ചർച്ചകൾ നടന്നു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ പട്ടിക പുറത്ത് വരുമെന്നും വിനേഷ് ഫോഗെട്ടിനെ പറ്റി വ്യക്തത വരുമെന്നും ദീപക് ബാബരിയ പറഞ്ഞു.