ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തെരച്ചില്‍ അഞ്ചാം മണിക്കൂറിലേക്ക്

മാലിന്യക്കൂമ്പാരത്തിൽ അകപ്പെട്ടതാണോ എന്നാണ് സംശയം
മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്
മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്
Published on
Updated on

തിരുവനന്തപുരം ആമയിഴഞ്ചാൻതോട്ടില്‍ കാണാതായ ആൾക്കായുള്ള തെരച്ചില്‍ തുടരുന്നു.  കോർപ്പറേഷൻ്റെ താൽക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയിയെയാണ് (42) കാണാതായത്. ഫയർഫോഴ്സും സ്കൂബാ ടീമും ഒന്നിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്.  ഇന്ന് രാവിലെ പത്തുമണിയോടെയാണ് തോട് വൃത്തിയാക്കുന്നതിനിടെ ജോയിയെ കാണാതാകുന്നത്.

റെയിൽവേയുടെ നിർദേശപ്രകാരം നാലുപേരാണ് ശുചീകരണ പ്രവർത്തനത്തിനിറങ്ങിയത്. തോട് വൃത്തിയാക്കാനിറങ്ങിയ സഹപ്രവർത്തകർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്ത് കുന്നുകൂടിയ മാലിന്യം വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഗ്‌നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും ഉള്‍പ്പെടെ തിരച്ചില്‍ തുടരുകയാണ്. തോട്ടിലെ മാലിന്യ നിക്ഷേപം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്.


നഗരസഭയും റെയിൽവേയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ശുചീകരണ പ്രവർത്തനത്തിന് കോൺട്രാക്ട് നൽകിയത് റെയിൽവേയാണ്. മഴ മൂലം നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന തോട് വൃത്തിയാക്കൽ മാറ്റിയിരുന്നതായും മേയർ പറഞ്ഞു. ജോയിയെ കാണാതായ സ്ഥലത്തു നിന്നു മാറി മറുഭാഗത്തായി തെരച്ചിൽ നടത്തുകയാണ്.

News Malayalam 24x7
newsmalayalam.com