മെക് സെവനെ അനുകൂലിച്ച് സിപിഐ; എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കലർത്തരുതെന്ന് ജനയുഗം മുഖപത്രം

അതിരാവിലെ നടത്തുന്ന വ്യായാമ പരിപാടിയിൽ കാര്യമായ ഭീകര പ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും സിപിഐ പത്രമായ ജനയുഗത്തിൻ്റെ മുഖപത്രത്തിൽ പറയുന്നുണ്ട്
മെക് സെവനെ അനുകൂലിച്ച് സിപിഐ; എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കലർത്തരുതെന്ന് ജനയുഗം മുഖപത്രം
Published on

മെക് സെവനെ അനുകൂലിച്ച് സിപിഐ മുഖപത്രം. കൂടുതൽ സ്ഥലങ്ങളിലേക്ക് മെക് സെവൻ വ്യാപിച്ചു എന്നതാണ് വിവാദങ്ങൾ കൊണ്ടുണ്ടായ മെച്ചം. ചർച്ചകളും വിവാദങ്ങളും ഉയരുന്നത് ജനാധിപത്യ സമൂഹത്തിൽ നല്ലതാണ്. എല്ലാ കാര്യങ്ങളിലും രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തുന്ന പ്രവണത കഴിഞ്ഞ കുറച്ചുകാലമായി ഉയർന്നുവരുന്നു. ഇത് ഏറ്റവും മോശമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് സംഘപരിവാർ സംഘടനകളാണ്. അതിരാവിലെ നടത്തുന്ന വ്യായാമ പരിപാടിയിൽ കാര്യമായ ഭീകര പ്രവർത്തനം നടത്തുന്നുവെന്ന് സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും സിപിഐ പത്രമായ ജനയുഗത്തിൻ്റെ മുഖപത്രത്തിൽ പറയുന്നുണ്ട്. ഡിസംബർ 20ന് പ്രസിദ്ധീകരിച്ച പത്രത്തിൻ്റെ മുഖപത്രത്തിലാണ് വ്യായാമത്തിനെന്ത് രാഷ്ട്രീയവും മതവും എന്ന തലക്കെട്ടോടെ മുഖപത്രം പങ്കുവെച്ചത്. 

ഇത്തരം വ്യായാമ പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയശക്തികൾ എവിടെയും നുണഞ്ഞു കയറി അവരുടെ താൽപര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമം നടത്തും. അതിനെ ചെറുക്കാനുള്ള ജാഗ്രത പൊതുസമൂഹവും, ഭരണകൂട സംവിധാനങ്ങളും കാണിക്കേണ്ടതുണ്ടെന്നും സിപിഐ മുഖപത്രത്തിൽ പറയുന്നു.

മെക് സെവൻ കൂട്ടായ്മ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂടുള്ള ചർച്ചാവിഷയമാണ്. സിപിഎമ്മും, കാന്തപുരം സുന്നി വിഭാഗവും മെക്-സെവന് എൻഡിഎഫ്- പിഎഫ്ഐ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടയിലും നിരവധി പേരാണ് മെക്- സെവൻ പരിശീലനത്തിന് കോഴിക്കോട് ബീച്ചിലേക്ക് എത്തുന്നത്. ആരോഗ്യ സംരക്ഷണത്തിന് 21 മിനിറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി. സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് –സെവൻ അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ.

2012ൽ തുടങ്ങിയ മെക് സെവൻ 2022 ഓടെ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. ഒരു വ്യായാമ പദ്ധതിയെന്ന നിലയിൽ വലിയ സ്വീകാര്യത കിട്ടി. ഇതിനെ തുടർന്നാണ് ആരോപണങ്ങൾ ഉയർന്നുവന്നത്. എന്നാൽ വെറും വ്യായാമ സംഘമെന്ന് മെക് സെവൻ ഭാരവാഹികൾ തന്നെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com