സനാതനധർമത്തിന്റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ബിജെപി ശ്രമിക്കുന്നു: ബിനോയ് വിശ്വം

ശ്രീനാരായണ ഗുരുവിൻറെ ചെലവിൽ മതവൈരം വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തെ യഥാർഥ ശ്രീനാരായണീയർ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു
സനാതനധർമത്തിന്റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ബിജെപി ശ്രമിക്കുന്നു: ബിനോയ് വിശ്വം
Published on

സനാതനധർമത്തിന്റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരത്തിൽ ബിജെപി നടത്തുന്ന ശ്രമങ്ങൾ സത്യധർമ്മങ്ങൾക്ക് നിരക്കാത്തതാണെന്നും ബിനോയ് വിശ്വം പ്രസ്താവിച്ചു. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി 'യെന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിൻറെ ചെലവിൽ മതവൈരം വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തെ യഥാർഥ ശ്രീനാരായണീയർ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


"വാദിക്കാനും ജയിക്കാനും അല്ലാതെ അറിയാനും അറിയിക്കാനും വേണ്ടി", 1924 ൽ സർവ്വമത സമ്മേളനം സംഘടിപ്പിച്ച ഗുരുവിന്റെ സ്മരണ നിൽക്കുന്ന വർക്കല ശിവഗിരി അർഥവത്തായ സംവാദങ്ങളുടെ വേദിയാണ്. അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ ആ അർഥത്തിലാണ് വിവേകമുള്ള ഏവരും കാണേണ്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.



ശ്രീനാരായണ ഗുരുവിൻറെ തലയിൽ അദ്ദേഹത്തിന് തെല്ലും ഇണങ്ങാത്ത ചാതുർവർണ്യത്തിന്റെ തലപ്പാവ് അണിയിക്കാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന അലോസരം ഉണ്ടാക്കിയേക്കാം. ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച ആശയ സമരത്തിൻറെ സന്ദേശം മനസ്സിലാക്കുകയാണ് അവരെല്ലാം ചെയ്യേണ്ടതെന്ന് ബിനോയ് വിശ്വം ഓർമപ്പെടുത്തി. 1916 ലെ "നമുക്ക് ജാതിയില്ല",വിളംബരത്തിൽ ശ്രീനാരായണഗുരു "നമ്മുടെ സത്യം " അറിയാത്തവരെ പറ്റി പറയുന്നുണ്ട്. അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമരേണ്ട ഒന്നല്ല ശ്രീനാരായണ ദർശനം എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് കമ്മ്യൂണിസ്റ്റുകാർ ശിവഗിരി തീർഥാടനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.



"ഗുരു ഉപദേശിച്ച പഞ്ചധർമങ്ങൾ ശരീരം, ആഹാരം, മനസ്സ്, വാക്ക്, പ്രവൃത്തി, എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മനുഷ്യൻ്റെ ശ്രേയസ്സാണ്. ഇതിൻ്റെ സത്ത ഉൾക്കൊണ്ടു കൊണ്ട് സാമൂഹ്യനന്മക്കും മനുഷ്യപുരോഗതിക്കും വേണ്ടി മുന്നോട്ടുപോവുക എന്നതാണ് വർത്തമാനകാലത്തെ ശ്രീനാരായണീയ ധർമ്മം", ബിനോയ് വിശ്വം പറഞ്ഞു. മനുഷ്യൻ്റെ ഭൗതിക പുരോഗതിക്കും ആത്മീയോന്നതിയ്ക്കും ഒരേപോലെ ഉന്നതമായ സ്ഥാനം ഗുരു കല്പിച്ചിരുന്നു.ഗുരുവിൻ്റെ പാതയിൽ ശ്രീനാരായണീയരുമായി കൈകോർത്ത് നീങ്ങിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com