'നിലമ്പൂരിൽ മത്സരിക്കാനുള്ള ആത്മവിശ്വാസം അൻവറിനില്ല'; മനുഷ്യ-വന്യജീവി സംഘർഷം വർഗീയ വിഷയമാക്കി മാറ്റിയെന്ന് എ. വിജയരാഘവൻ

അൻവറിന്റെ അനുബന്ധ സംസാരക്കാരായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും മാറിയെന്നും വിജയരാഘവൻ പറഞ്ഞു
എ. വിജയരാഘവൻ
എ. വിജയരാഘവൻ
Published on

യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി.വി. അൻവർ നീങ്ങുന്നതെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ. വാർത്തകളിൽ ശ്രദ്ധ നേടാൻ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാനുള്ള പൊതുസ്വഭാവമാണ് അൻവർ സ്വീകരിച്ചത്. അൻവറിന്റെ പ്രതികരണങ്ങൾ യുഡിഎഫുമായുള്ള വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലെന്നും വിജയരാഘവൻ ആരോപിച്ചു.

പി.വി. അൻവറിന് യുഡിഎഫ് ബന്ധമുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു. അൻവറിൻ്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഇ.ടി. മുഹമ്മദ് ബഷീറിനെയാണ് നിശ്ചയിച്ചത്. അൻവറിന്റെ അനുബന്ധ സംസാരക്കാരായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും മാറിയെന്നും വിജയരാഘവൻ പറഞ്ഞു. കേരളത്തെ വർഗീയമായി വേർതിരിക്കുകയും വർഗീയ ചേരിയെ യുഡിഎഫിന് പിന്നിൽ അണിനിരത്താനുമാണ് വലതുപക്ഷത്തിന്റെ രാഷ്ട്രീയ രീതിയെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

മനുഷ്യ-വന്യജീവി സംഘർഷം സാധാരണ രീതിയിൽ ലോകത്തെമ്പാടും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് എ. വിജയരാഘവൻ കൂട്ടിച്ചേർത്തു. അമേരിക്കയിൽ കുറച്ചു ദിവസമായി തീ ആളിക്കത്തുന്നുണ്ട്. കേരളത്തിൽ എങ്ങാനും ആയിരുന്നെങ്കിൽ പിണറായി വിജയൻ കത്തിച്ചുവെന്ന് പറഞ്ഞേനെയെന്നും വിജയരാഘവൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷം രാഷ്ട്രീയമെന്നതിന് പുറത്തേക്ക് വർഗീയ വിഷയമാക്കി മാറ്റാനാണ് അൻവർ ശ്രമിക്കുന്നത്. അൻവർ പറഞ്ഞതിന്റെ ആവർത്തനമാണ് നടത്തുന്നത്. യുഡിഎഫ് രാഷ്ട്രീയ വിജയത്തിന്റെ എളുപ്പവഴികൾ അന്വേഷിക്കുകയാണെന്നും വിജയരാഘവൻ വിമർശിച്ചു.

നിലമ്പൂരിൽ ഇലക്ഷൻ കഴിയുമ്പോൾ എന്താണ് സംഭവിക്കുക എന്ന് മനസിലാകും. പ്രതീക്ഷ എല്ലാവർക്കും ഉണ്ടെന്നും അൻവർ വന്നാലേ കോൺഗ്രസ് തോൽക്കു എന്ന് കൂട്ടേണ്ടെന്നും വിജരാഘവൻ പറഞ്ഞു. അൻവറിന്റെ മികവുകൊണ്ട് മാത്രം നിലമ്പൂരിൽ ഇടതുപക്ഷം ജയിച്ചു എന്ന് കരുതേണ്ട. രാഷ്ട്രീയ കാലാവസ്ഥ ശരിയായ രീതിയിൽ ജനങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ ആത്യന്തിക വിധികർത്താക്കൾ ജനങ്ങളാകും. അൻവറിന് സ്ഥാനാർഥിയായി അങ്ങോട്ട് പോകാൻ പറ്റാത്തതുകൊണ്ടാണ് താൻ ഇല്ല എന്ന് പറഞ്ഞത്. നിലമ്പൂരിലേക്ക് മത്സരത്തിനു പോകാനുള്ള ആത്മവിശ്വാസം അൻവറിനില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് പി.വി. അന്‍വർ സ്പീക്കറിനെ കണ്ട് രാജി സമർപ്പിച്ചത്. പിണറായിക്ക് എതിരെ ആരോപണം ഉന്നയിച്ചത് സിപിഎമ്മിലെ ചിലർ പറഞ്ഞിട്ടാണെന്നും അന്‍വർ വെളിപ്പെടുത്തി. ഇലക്ഷൻ ഫണ്ടായി കോൺഗ്രസിന് 150 കോടി രൂപ ലഭിച്ചുവെന്ന് സഭയിൽ ഉന്നയിച്ചത് പാർട്ടി നിർദേശം അനുസരിച്ചാണ്. നിയമസഭയിൽ വി.ഡി. സതീശനെതിരെ ആരോപണമുന്നയിക്കണമെന്ന് പറഞ്ഞത് പി. ശശിയാണെന്നും അന്‍വർ ആരോപിച്ചു. മമത ബാനർജിയെ കണ്ടതിന് ശേഷം ഔദ്യോഗികമായി പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ച് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അന്‍വർ മാധ്യമങ്ങളെ അറിയിച്ചു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AlTC) കേരള ഘടകത്തിൻ്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി പി.വി. അൻവർ ചുമതല ഏറ്റെടുത്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com