ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ; കാരണം ജാഗ്രതക്കുറവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്, സജി ചെറിയാനും താക്കീത്

സംഘടനാ റിപ്പോർട്ടിൽ മന്ത്രി സജി ചെറിയാനും താക്കീത്. പ്രസംഗിക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.പാർട്ടിക്ക് സംഘടനാ ദൗർബല്യമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഇ.പിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ; കാരണം ജാഗ്രതക്കുറവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്, സജി ചെറിയാനും താക്കീത്
Published on

ഇ.പി.ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെയെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ട്.ഇ. പിയുടെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതാക്കുറവാണ് മാറ്റാൻ കാരണം.സംഘടനാ റിപ്പോർട്ടിൽ മന്ത്രി സജി ചെറിയാനും താക്കീത്. പ്രസംഗിക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.പാർട്ടിക്ക് സംഘടനാ ദൗർബല്യമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.


ഇന്ന് രാവിലെയാണ് സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. കോടിയേരി ബാലകൃഷ്ണൻ നഗറിൽ എകെ ബാലൻ പതാക ഉയർത്തി. സമ്മേളനം പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. മൂന്ന് നാൾ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ വിശകലന സ്വയംവിമർശന ചർച്ചകൾക്കും പ്രവർത്തന നയരൂപീകരണത്തിനും സമ്മേളനം വേദിയാകും. 3842 ബ്രാഞ്ച് സമ്മേളനങ്ങളും, 2444 ലോക്കൽ സമ്മേളനങ്ങളും, 210 ഏരിയാ സമ്മേളനങ്ങളും, 14 ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കിയാണ് മൂന്ന് പതിറ്റാണ്ടിനുശേഷം കൊല്ലത്ത് സിപിഐഎം കേരള ഘടകത്തിൻ്റെ സംസ്ഥാന സമ്മേളനത്തിന് കൊടിയേറിയത്.

സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയൻ, ബൃന്ദ കാരാട്ട്, പ്രകാശ് കാരാട്ട്, തുടങ്ങി മുതിർന്ന നേതാക്കൾ ഉൾപ്പടെ 486 സമ്മേളന പ്രതിനിധികളും 44 അതിഥികളും നിരീക്ഷകരും അടക്കം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗതപ്രസംഗത്തിൽ വിപ്ലവത്തിന്റെ രക്ത നനവാർന്ന ചരിത്രത്തെ ഓർമിപ്പിച്ച കെ എൻ ബാലഗോപാൽ, ഈ സമ്മേളനകാലത്ത് നഷ്‌ടമായ കോടിയേരി ബാലകൃഷ്ണനും, സീതാറാം യെച്ചൂരിക്കും കൊല്ലവുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെയും അനുസ്മരിച്ചു.

പാർട്ടി ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ പോളിറ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയിൽ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ നവ ഫാഷിസത്തിൻ്റെ രൂപമായാണ് പാർട്ടി കാണുന്നതെന്നും, പ്രതിരോധിച്ചില്ലെങ്കിൽ അത് പൂർണമായും ഫാഷിസമായി മാറുമെന്നും പ്രകാശ് കാരാട്ട്. ഫാഷിസ്റ്റ് സ്വഭാവമുള്ള പ്രവണതകൾ പ്രകടിപ്പിക്കുന്ന ഹിന്ദുത്വ എന്നായിരുന്നു ഹൈദരാബാദ് പാർട്ടി കോൺഗ്രസിൻ്റെ വിലയിരുത്തൽ.

ഏഴ് വർഷം കൊണ്ട് അത് നവ ഫാഷിസ്റ്റ് സവിശേഷതകൾ കാട്ടിത്തുടങ്ങുന്ന രൂപത്തിലേക്ക് മാറിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. ബി ജെ പി ക്കെതിരെയുള്ള പോരാട്ടത്തിന് കോൺഗ്രസ്സിന്റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് കാരാട്ട് പറഞ്ഞു. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖ പാർട്ടിയുടെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനായുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com