'സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആശ സമരത്തോടുള്ള സർക്കാർ സമീപനം അനുചിതം'; സിപിഐഎം പാർട്ടി കോൺഗ്രസിൽ വിമർശനം

'സ്ത്രീകളുടെ നേതൃത്വത്തിലുള്ള ആശ സമരത്തോടുള്ള സർക്കാർ സമീപനം അനുചിതം'; സിപിഐഎം പാർട്ടി കോൺഗ്രസിൽ വിമർശനം

ആന്ധ്രയില്‍നിന്നുള്ള ജനപ്രതിനിധികളാണ് വിമർശനമുന്നയിച്ചത്
Published on

സെക്രട്ടേറിയറ്റ് നടയിലെ ആശ സമരത്തോടുള്ള പിണറായി സർക്കാർ സമീപനത്തിൽ സിപിഐഎം പാർട്ടി കോൺഗ്രസിൽ വിമർശനം. സ്ത്രീകളുടെ നേതൃത്വത്തിലെ സമരത്തോടുള്ള ഇടത് സർക്കാരിൻ്റെ പ്രതികരണം അനുചിതമാണെന്നായിരുന്നു വിമർശനം. ആന്ധ്രയില്‍നിന്നുള്ള ജനപ്രതിനിധികളാണ് വിമർശനമുന്നയിച്ചത്.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു സമരത്തോട് ഇങ്ങനെയല്ല ഇടത് സർക്കാർ പ്രതികരിക്കേണ്ടതെന്ന് പാർട്ടി കോൺഗ്രസിൽ വിമർശനമുയർന്നു. രണ്ടു മാസമായിട്ടും സമരം തീർക്കാൻ സർക്കാരിനായിട്ടില്ല. സ്ത്രീകൾ മുടി മുറിച്ചു പ്രതിഷേധിച്ചു. അതേസമയം സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ടി.എൻ. സീമ എംപി പ്രതികരിച്ചു. കേരള സർക്കാരാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നതെന്നും SUCI പോലെയുള്ള സംഘടനകളാണ് സമരത്തിന് പിന്നിലെന്നും ടി.എൻ സീമ പറഞ്ഞു.

അതേസമയം മൂന്നാംഘട്ട മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ആശാ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. കൂടിയാലോചനകള്‍ക്ക് ശേഷം പുതിയ സമരപരിപാടികളിലേക്ക് കടക്കാനാണ് തീരുമാനം. അതേസമയം കമ്മീഷന്‍ എന്ന സര്‍ക്കാര്‍ നിലപാടിനെ പൂര്‍ണ്ണമായി തള്ളിയ സമരസമിതി സംയുക്ത ചര്‍ച്ചയ്ക്കില്ല എന്ന തീരുമാനത്തിലാണ്.

സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ രാപ്പകല്‍ സമരം 54 ആം ദിവസത്തിലേക്കും നിരാഹാരം 16 ആം ദിവസത്തിലേക്കും കടക്കുമ്പോഴും നിരാശയാണ് ഫലം. ഇതോടെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി.

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണാ ജോര്‍ജ് വിളിച്ച ചര്‍ച്ചയില്‍ ആശമാര്‍ക്ക് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളൊന്നും യോഗം അംഗീകരിച്ചില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ തങ്ങളെ ഒറ്റയ്ക്ക് ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന നിലപാടിലാണ് സമരസമിതി.

മുഴുവന്‍ ആശമാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് സമരസമിതി നേതാക്കളുടെ വാദം. സെക്രട്ടേറിയറ്റിനു മുന്നിലെ പ്രതിഷേധം വിജയിക്കരുതെന്ന പിടിവാശിയാണ് സര്‍ക്കാരിനെന്നും സമരക്കാര്‍ ആരോപിച്ചു.

News Malayalam 24x7
newsmalayalam.com