എഡിഎമ്മിൻ്റെ മരണം: സിബിഐ അന്വേഷണം വേണ്ട, കുടുംബത്തെ തള്ളി സിപിഎം

സിബിഐ അന്വേഷണം അവസാന വാക്കല്ലെന്നും, നിലവിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
എഡിഎമ്മിൻ്റെ മരണം: സിബിഐ അന്വേഷണം വേണ്ട, കുടുംബത്തെ തള്ളി സിപിഎം
Published on

എഡിഎമ്മിൻ്റെ മരണം സിബിഐ അന്വേഷിക്കുന്നതിൽ നിലപാട് വ്യക്തമാക്കി സിപിഎം. സിബിഐ അന്വേഷണം വേണമെന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളിക്കൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. സിബിഐ അന്വേഷണം അവസാന വാക്കല്ലെന്നും, നിലവിൽ അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. നവീന്‍ ബാബുവിൻ്റെ മരണം എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്ന് ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചോദ്യമുന്നയിച്ചു. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.

കുടുംബത്തിൻ്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും നിലപാട് തേടിയ ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഡിസംബര്‍ 8ന് ഹര്‍ജി വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണം. എസ്‌ഐടി എന്നത് പേരിന് മാത്രമാണെന്നായിരുന്നു നവീന്‍ ബാബുവിൻ്റെ കുടുംബം കോടതിയില്‍ പറഞ്ഞത്. ഹര്‍ജിയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചിരിക്കുന്നത്. നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും, ആത്മഹത്യയെന്ന പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാൻ ആവില്ലെന്നും കുടുംബം അറിയിച്ചിരുന്നു.

നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലാത്തതിനാൽ കേസ് സിബിഐ ഏറ്റെടുക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ മറ്റൊരു പൊതുതാൽപര്യ ഹർജി കൂടി ഫയൽ ചെയ്‌തിട്ടുണ്ട്. 'നിക്ഷ്പക്ഷ അന്വേഷണത്തിന് സിബിഐ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേർത്തല സ്വദേശി മുരളീധരൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്.

നവീന്‍ ബാബുവിന്‍റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ കുടുംബം നേരത്തെ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം കണ്ണൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.

ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയത് എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. തുടർന്ന് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പൊലീസ് ദിവ്യക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും നീക്കി. ജയിലിലായ ദിവ്യക്ക് നവംബർ ഒന്‍പതിന് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു.

യാത്രയയപ്പ് ചടങ്ങിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അഴിമതി ആരോപണത്തിനു പിന്നാലെ എഡിഎം നവീന്‍ ബാബു ചേംബറിലെത്തി കണ്ടുവെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ മൊഴി നല്‍കിയിരുന്നു. തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞെന്നായിരുന്നു കളക്ടറുടെ മൊഴി. ഇത് കോഴ വാങ്ങിയതാണെന്ന് വ്യാഖ്യാനിക്കാനാകില്ലെന്ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി വിധിയില്‍ പറഞ്ഞിരുന്നു. നവീൻ ബാബു കളക്ടറോട് തെറ്റുപറ്റിയെന്ന് പറഞ്ഞത് കളവാണെന്ന് കുടുംബവും പറഞ്ഞിരുന്നു.

എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഴിമതി ആരോപിക്കുന്ന പ്രശാന്തന്‍റെ പെട്രോൾ പമ്പിന് എൻഒസി നൽകുന്നതിന് എഡിഎം സ്വീകരിച്ചത് സ്വാഭാവിക നടപടിക്രമമാണ്. ടൗൺ പ്ലാനിങ് റിപ്പോർട്ട് തേടിയതും സ്വാഭാവിക നടപടിയാണെന്ന് ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ. ഗീതയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും, അദ്ദേഹം ഫയൽ വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com