ഇ.പിക്കും ആരോഗ്യമന്ത്രിക്കും വിമർശനം, മുഖ്യമന്ത്രിക്കും സജി ചെറിയാനും പ്രശംസ; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പൊതു ചർച്ച

ഇ.പിക്കും ആരോഗ്യമന്ത്രിക്കും വിമർശനം, മുഖ്യമന്ത്രിക്കും സജി ചെറിയാനും പ്രശംസ; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പൊതു ചർച്ച

പാർട്ടിയിലെ ചില നേതാക്കൾക്ക് പ്രതിഛായ ഭയമാണെന്നും സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയുണ്ടാകുമ്പോൾ പ്രതിരോധിക്കാൻ ഇറങ്ങുന്നില്ലെന്നും പേരെടുത്ത് പറയാതെ വിമർശിച്ചു. ആലപ്പുഴയിലെ നേതൃത്വത്തിനെതിരെയും വിമർശനം ഉണ്ടായി
Published on

ഇ. പി. ജയരാജനേയും ആരോഗ്യ മന്ത്രിയേയും വിമർശിച്ച് ആലപ്പുഴ ജില്ലാ സമ്മേളനം. ആലപ്പുഴയിൽ വിഭാഗീയതകൾ വ്യക്തികേന്ദ്രികൃതമാണെന്നും വോട്ട് ചോർച്ച കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിമർശനം. അതേസമയം മുഖ്യമന്ത്രിയേയും സജി ചെറിയാനേയും പ്രതിനിധികൾ വാനോളം പുകഴ്ത്തി.

പി.പി. ദിവ്യയുടെ നാവ് പിഴയിൽ ദ്രുതഗതിയിൽ നടപടിയെടുത്ത പാർട്ടി എന്തു കൊണ്ട് BJP നേതാവ് ജാവദേക്കർക്ക് ചായ സൽക്കാരം നടത്തിയ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല എന്നായിരുന്നു പ്രതിനിധികളുടെ ചോദ്യം. റോഡിൽ സ്റ്റേജ് കെട്ടിയതും തുടർന്ന് ഉണ്ടായ വിവാദ പ്രസ്താവനകളും തിരിച്ചടിയുണ്ടാക്കി. എന്നാൽ അതിലും നടപടിയൊന്നും ഉണ്ടാകാത്തതിലും വിമർശനം ഉണ്ടായി.

പാർട്ടിയിലെ ചില നേതാക്കൾക്ക് പ്രതിഛായ ഭയമാണെന്നും സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയുണ്ടാകുമ്പോൾ പ്രതിരോധിക്കാൻ ഇറങ്ങുന്നില്ലെന്നും പേരെടുത്ത് പറയാതെ വിമർശിച്ചു. ആലപ്പുഴയിലെ നേതൃത്വത്തിനെതിരെയും വിമർശനം ഉണ്ടായി, വോട്ടു ചോർച്ച തിരിച്ചറിയാൻ സാധിച്ചില്ലെന്നും ജില്ലയിൽ സംഘടനാപരമായ ദൗർബല്യവും ജാഗ്രതക്കുറവും ഇതിന് കാരണമായി.

ജില്ലയിൽ ചിലയിടങ്ങളിൽ വ്യക്തി കേന്ദ്രീകൃതമായ വിഭാഗീയ തുരുത്തുകൾ ഇപ്പോഴും ഉണ്ട്.ആരോഗ്യ വകുപ്പിനെതിരെ പരാതികൾ പെരുകുമ്പോഴും പരിഹാരങ്ങൾക്ക് ആരോഗ്യ മന്ത്രി കാര്യമായി ഇടപെടാത്തത് ജനങ്ങൾക്ക് ഇടയിൽ അവമതിപ്പ് ഉണ്ടാക്കുന്നുതായും വിമർശനം ഉയർന്നു. അതേസമയം മുഖ്യമന്ത്രിയെയും സജി ചെറിയാനെയും പ്രതിനിധികൾ ചർച്ചയിൽ വാനോളം പുകഴ്ത്തി. മുഖ്യമന്ത്രിയെയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള നീക്കങ്ങളെ പ്രതിരോധിക്കണമെന്ന് ചർച്ചയിൽ ആവശ്യം ഉയർന്നു.

കുട്ടനാട്ടിൽ ഇപ്പോഴും വികസനം പ്രതിസന്ധിയിലാണ് കുടിവെള്ളം പോലും ലഭ്യമല്ല മുഖ്യമന്ത്രി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പങ്കെടുത്തത് 15 പേരാണ് പങ്കെടുത്തത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചർച്ചകൾ പുരോഗമിക്കും

News Malayalam 24x7
newsmalayalam.com