ഒടുവിൽ മൗനം വെടിഞ്ഞ് സിപിഎം; പി.ജയരാജനും ഷാജിറിനും എതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍, ഭീഷണി പോസ്റ്റുകൾക്ക് ലൈക്കും ഷെയറും ചെയ്യുന്നത് ന്യായീകരിക്കാനാവില്ല

നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല.
ഒടുവിൽ മൗനം വെടിഞ്ഞ് സിപിഎം; പി.ജയരാജനും ഷാജിറിനും എതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങള്‍, ഭീഷണി പോസ്റ്റുകൾക്ക് ലൈക്കും ഷെയറും ചെയ്യുന്നത് ന്യായീകരിക്കാനാവില്ല
Published on

ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി സിപിഎമ്മിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് സിപിഎം ജില്ലാസെക്രട്ടേറിയറ്റ്. ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം. എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണ് സിപിഎം എന്നും അവരെ സഹായിക്കുന്നവരാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജനും, ജില്ലാ കമ്മിറ്റി അംഗമായ എം ഷാജറും എന്നുമുള്ള വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഈ പ്രചരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും കുടുങ്ങിപ്പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാത്തതിനെ തുടര്‍ന്ന് സിപിഎമ്മില്‍ നിന്നും ഒഴിവായ മനു തോമസ് നടത്തികൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, അത് ജനങ്ങള്‍ തിരിച്ചറിയണം. സോഷ്യൽ മീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വട്ടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ലൈക്ക് ചെയ്തും, ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കാവുന്നതല്ല. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല. തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങളെ അണിനിരത്തി അനീതിക്കും അഴിമതിക്കും കൊള്ളരുതായ്മക്കുമെതിരെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. വര്‍ഗീയതയ്ക്കും കോര്‍പ്പറേറ്റ് നയങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ സമരവും നടത്തുന്നു. ഇത്തരമൊരു പാര്‍ട്ടിയുടെ ജനകീയ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും, ചില മാധ്യമങ്ങളും നടത്തുന്നത്. അത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും സിപിഎം ജില്ലാസെക്രട്ടേറിയറ്റ് വ്യക്തമാക്കി.

എന്നാൽ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പി.ജയരാജൻ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. ജയരാജൻ അനവസരത്തിൽ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. എന്നാൽ യോഗത്തിൽ മനു തോമസിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായും സൂചനയുണ്ട്. അതേസമയം മൗനം വിദ്വാനു ഭൂഷണം എന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം പി.ജയരാജൻറെ പ്രതികരണം. മാധ്യമങ്ങളാണ് വിഷയം ഗുരുതരമാക്കിയതെന്നും, മറ്റൊന്നും ഈ അവസരത്തിൽ പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി.

കണ്ണൂരിലെ ചില സിപിഎം നേതാക്കൾക്ക് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മനു തോമസിന്റെ വിമർശനം. കൂടാതെ പി.ജയരാജനെതിരെയും മകനെതിരെയും മനു തോമസ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com