
പി.വി അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകളാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. അന്‍വര്‍ ഇന്നലെ നടത്തിയ യോഗത്തിന് നേതൃത്വം നൽകിയത് ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും സിപിഎം വിരുദ്ധരും ചേർന്നാണെന്ന് പാലോളി മുഹമ്മദ് കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ലക്ഷക്കണക്കിന് ഇസ്ലാം മതവിശ്വാസികൾ അംഗങ്ങളായ പാർട്ടിയാണ് സിപിഎം. അവരുടെ വിശ്വാസങ്ങളിൽ പാർട്ടി കൈ കടത്താറില്ല. നിസ്കാരം തടയാൻ ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്. പാർട്ടി ഇസ്ലാം മത വിശ്വാസത്തിന് എതിരാണെന്ന് വരുത്തുകയാണ് അൻവറിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
വർഗീയതക്കെതരെ പോരാടിയാണ് മലപ്പുറം ജില്ലയിൽ പാർട്ടി വളർന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയെ ആര്‍എസ്‌എസുകാരനാക്കിയത്. മതമൗലികവാദികളുടെ പിന്തുണ ഉറപ്പാക്കാനാണെന്നും പാലോളി പറഞ്ഞു. പരസ്യ പ്രസ്താവനയ്ക്ക് മുന്‍പ് അന്‍വര്‍ മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നില്ല. ലഭിച്ച പരാതികള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്. അന്‍വര്‍ തുടരുന്ന പ്രവർത്തനങ്ങളിൽ ഗൂഢലക്ഷ്യമുണ്ടെന്നും പാലോളി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മലപ്പുറത്ത് പി.വി. അൻവർ വിളിച്ചു ചേർത്ത വിശദീകരണ പൊതുയോഗത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിയിലെ അണികളിൽ നിന്നടക്കം വലിയ ജനപിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു അൻവറിന്‍റെ അവകാശവാദം. ഇതിന് പിന്നാലെയാണ് പൊതുയോഗത്തിൽ വൻ ജനപങ്കാളിത്തവുമുണ്ടായത്. എന്നാൽ അൻവറിന് ഒപ്പം നിൽക്കുന്നവർ കമ്യൂണിസ്റ്റ് വിരുദ്ധതയ്ക്ക് ഒപ്പം നിൽക്കുന്നവരാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.